ഇന്ത്യയുടെ ഉറ്റമിത്രം, മദ്ധേഷ്യയുടെ സമാധാനദൂതന്‍

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മരണമഞ്ഞടയുമ്പോള് പെയ്ത്തൊഴിയുന്നത് ഒമാന്റെ നവീനമുഖമാണ്.പടിഞ്ഞാറന്‍ അറേബ്യയിലെ അറേബ്യന്‍ പെനിന്‍സുലയില്‍, സൗദി അറേബ്യയ്ക്കും യു.എ.ഇക്കും താഴെ അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയരാജ്യമാണ് ഒമാന്‍.പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമെങ്കിലും ബ്രിട്ടീഷ് കോളനി വല്കരണത്തില് തകര്‍ന്നടിഞ്ഞ സമ്പത്ത് വ്യവസ്ഥയായിരുന്നു ഒമാന്റേത്. സ്വന്തമായി അസ്ഥിത്വം പോലും ഇല്ലാത്ത അവസ്ഥ. ബ്രിട്ടണ്‍ന്റെ കോളനിവല്കരണത്തിനുശേഷമാണ് ഒമാനില്‍ സുല്‍ത്താന്‍ഭരണം നിലവില്‍ വരുന്നത്. ആഭ്യന്തരകലാപങ്ങള്‍ കൊണ്ടും അധികാരപ്രശ്നങ്ങള്‍ കൊണ്ടും ദാരിദ്രംകൊണ്ടും തകര്‍ന്നു നില്ക്കുന്ന ഒരു രാജ്യത്തിന്റെ സുല്‍ത്താനായാണ് ഖാബൂസ് ബിന്‍ സൈദ് അധികാരത്തില്‍ എത്തുന്നത്. വെറും ഇരുപത്തി ഒമ്പതാം വയസ്സില്‍ രക്തരഹിതമായ വിപ്ലവത്തിലൂടെ അധികാരിക്ക് ഇന്ത്യ എന്നും പ്രിയപ്പെട്ടരാജ്യമായിരുന്നു.

ഇന്ത്യയുടെ ഉറ്റതോഴന്‍
1970 ജൂലൈ 23 നാണ് ഖാബൂസ് സുല്‍ത്താന്‍പട്ടം അണിയുന്നതിനു മുമ്പ് തന്നെ ഇന്ത്യയുമായി ഊഷ്മളബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.തന്റെ വിദ്യാഭ്യാസകാലത്തിന്റെ നല്ലൊരു ശതമാനവും അദ്ദേഹം ചിലവിട്ടത് ഇന്തയ്യിലായിരുന്നു.ഖാബൂസ് ബിന്‍ സയിദിന്റെ പിതാവായിരുന്ന സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ പൂനയിലെ അജ്മറയിലെ മയോകോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തിലും പഠനരീതിയിലും സംസ്കാരത്തിലും ആകൃഷ്ടനായ അദ്ദേഹം തന്റെ മകനെയും ഇന്ത്യയില്‍ വിട്ടു പഠിപ്പിക്കാന്‍ തീരുമാനിച്ചു.അങ്ങനെ പഠനത്തിനായി ഖാബൂര്‍ ബിന്‍ സയിദ് പൂനൈയില്‍ എത്തി. അവിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ വിദ്യാര്‍ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്. പൂനെയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സുല്‍ത്താന്‍ ഖാബൂസ് പഠനം പൂര്‍ത്തിയാക്കിയത്. അന്നു മുതല്‍ തന്നെ ഇന്ത്യയോട് വല്ലാത്ത അടുപ്പം സുല്‍ത്താനുണ്ടായിരുന്നു.ഇന്ദിരാഗാന്ധിയുമായി നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന വ്യ്കതിയാണ് അദ്ദേഹം. ഇന്ത്യക്കു വേണ്ടി പലപ്പോഴും തന്റെ പ്രോട്ടോകോളുകള്‍ വരെ അദ്ദേഹം ലംഘിക്കുകയുണ്ടായി. ഇന്ത്യയുടെ ആവശ്യങ്ങളുടെയും താല്പര്യങ്ങളുടെയും കൂടെ നിന്ന് ഭരണാധികാരിയായിരുന്നു ഖാബൂര്‍ ബിന്‍ സയിദ്.

യമനില്‍ തടവിലാക്കപ്പെട്ട ഫാംടോം ഉഴുനാലിന്റെ മോചനത്തിനും മുന്‍കൈ എടുത്തത് സുല്‍ത്താനായിരുന്നു.2018ല്‍ മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുല്‍ത്താന്‍ ഖാബൂസ് റോയല്‍ ബോക്സില്‍നിന്ന് സംസാരിക്കാനുള്ള ബഹുമതി നല്‍കിയിരുന്നു. ഭരണാധികാരിയുടെ റോയല്‍ ബോക്സില്‍ നിന്നുകൊണ്ടാണ് അന്ന് മോദി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ പ്രവാസികള്‍ എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടവനായിരുന്നു.ഒമാനിലെ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുല്‍ത്താന്‍ ഖാബൂസ്.
മദ്ധ്യേഷ്യയിലെ സമാധാനദൂതന്‍
ഏതെങ്കിലും ഒരു ഗള്‍ഫ് രാഷ്ട്രത്തില്‍ ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. ഏകദേശം അരനൂറ്റാണ്ടു കാലമാണ് അദ്ദേഹം അധികാരത്തിലിരുന്നത്. അവിവാഹിതനാണ്.സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. ഇന്ത്യയിലെ പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം.ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.വിഭാഗീയത, രാഷ്ട്രീയ വിയോജിപ്പുകള്‍, വൈദേശിക ഇടപെടല്‍ തുടങ്ങിയവ കൊണ്ട് കലുഷമായ മദ്ധ്യേക്ഷ്യയില്‍ ഈ മൃദുഭാഷിയായ സുല്‍ത്താന്‍ ഖാബൂസ് മറ്റു ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു.

വിദേശനയത്തില്‍ ഒരിടത്തും ചായ്വു കാണിക്കാതിരുന്ന ഖാബൂസ്, ഇറാന്, ഇസ്രയേല്‍, യു.എസ്, സൗദി അറേബ്യ, ഇന്ത്യ എന്നിവരുമായി എല്ലാം മികച്ച ബന്ധം പുലര്‍ത്തിപ്പോന്നു.യു.എസിനും ഇറാനുമിടയില്‍ സൗദിക്കും യമനുമിടയില്‍ എവിടെ സംഘര്‍ഷം മുറുകുമ്പോഴും സമാധാന ദൂതനായി വര്‍ത്തിക്കാന്‍ അറബ് ലോകത്ത് ഒമാന്റെ സുല്‍ത്താന്‍ ഖാബൂസുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ഇറാനും അമേരിക്കക്കുമിടയില്‍ ആണവ കരാര്‍ യാഥാര്‍ഥ്യമായപ്പോള്‍ അതില്‍ സുല്‍ത്താനും ഒമാനും വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. ഇറാനില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാര്‍ക്കും അമേരിക്കയില്‍ കുടുങ്ങുന്ന പശ്ചിമേഷ്യന്‍ പൗരന്മാര്ക്കും മോചനത്തിന്റെ പാതയൊരുക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് വേണമായിരുന്നു.ഹൂതികള്‍ക്കെതിരെ അറബ് സഖ്യസേന യമനില്‍ സൈനിക നടപടി ആരംഭിച്ചപ്പോള്‍ ആക്രമണത്തില്‍ പങ്കാളിയാവില്ലെന്ന് ഉറച്ച പ്രഖ്യാനം നടത്തി അവിടെയും സമാധാനത്തിന്റെ സന്ദേശം നല്കാന് സുല്‍ത്താനായി
പുരോഗമന ഒമാന്റെ ശില്പി

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്. അവിവാഹിതനാണ്. സഹോദരങ്ങളുമില്ല. ആരാകും അദ്ദേഹത്തിന്റെ പിന്‍ഗാമി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഒമാന്‍ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താല്‍ മൂന്നു ദിവസത്തിനകം പിന്‍ഗാമിയെ കണ്ടെത്തണം.
അധികാരമേറുമ്പോള്‍ 29 വയസ്സായിരുന്നു ഖാബൂസിന്റെ പ്രായം. വടക്കന്‍ യമനില്‍ രൂപപ്പെട്ടുവന്ന ധൊഫാര്‍ വിമതരെ എങ്ങനെ നേരിടും എന്നതായിരുന്നു ഖാബൂസ് നേരിട്ട ആദ്യ വെല്ലുവിളി. ഇറാന് ഭരണാധികാരിയായ ഷാ, ജോര്‍ദാന്‍ രാജവ് ഹുസൈന്, ബ്രിട്ടീഷ് എയര്‍ഫോഴ്സ് എന്നിവരുടെ സഹായത്തോടെ വിമതരെ അടിച്ചൊതുക്കാന്‍ ഖാബൂസിനായി.സുല്‍ത്താന്‍ ഖാബൂസ് അധികാരത്തിലേറുമ്പോള്‍ അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഏറെ പിന്നാക്കം നില്ക്കുന്ന ദരിദ്രരാഷ്ട്രമായിരുന്നു ഒമാന്‍. കൃഷിയും മീന്‍പിടിത്തവും മാത്രമായിരുന്നു വരുമാനമാര്‍ഗങ്ങള്‍. നല്ലൊരു റോഡു പോലും ഇല്ലാതിരുന്ന രാജ്യത്ത് എണ്ണ സ്രോതസ്സ് ഉപയോഗിച്ച് ഖാബൂസ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.സ്കൂളുകളും ആശുപത്രികളും പണിതു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് തുടക്കമിട്ടു. നൂറുകണക്കിന് കിലോമീറ്റര്‍ റോഡ് പണിതു. പുതിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉണ്ടാക്കി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കി. ബാങ്കുകള്‍, ഹോട്ടലുകള്‍, പത്രമാദ്ധ്യമങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ മാറിയ ഒമാന്റെ അടയാളങ്ങളായി മാറി. അതുവരെ ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ കറന്‍സിക്കും മരിയ തെരേസ തേലറിനും (വെള്ളി നാണയം) ഒമാനി റിയാല്‍ ദേശീയ കറന്‍സിയായി. അധികാരത്തിലെത്തിയ ആദ്യകാലത്തു തന്നെ രാജ്യത്ത് അടിമനിരോധനം പ്രഖ്യാപിക്കുകയും ചെയ്തു.

അധികാരത്തിലിരിക്കെ രാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം സുല്‍ത്താന്‍ ഖാബൂസിന്റെ കൈകളിലായിരുന്നു. സൈനിക മേധാവിയും പ്രതിരോധ-വിദേശകാര്യ മന്ത്രിയും അദ്ദേഹം തന്നെ ആയിരുന്നു. കേന്ദ്രബാങ്കിന്റെ ചെയര്‍മാനും ഖാബൂസ് തന്നെ. 1996ലെ ബേസിക് ലോ അടക്കം രാജ്യത്തെ എല്ലാ നിയമങ്ങളും രാജകല്‍പ്പനയിലൂടെ വന്നതാണ്.രാജ്യത്തിന്റെ ഔദ്യോഗിക മതം ഇസ്ലാം ആണ് എങ്കിലും മറ്റു മതവിഭാഗങ്ങള്‍ക്കും രാജ്യത്ത് സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യം ഉണ്ട്. രാജ്യത്ത് കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളും ഹിന്ദു ക്ഷേത്രങ്ങളുമുണ്ട്.