
കട്ടപ്പന: രാജമല പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് എട്ടാം ദിവസം. ദുരന്തത്തിനു ഇരയായ മുഴുവന്‍ പേരെയും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം പോലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. എട്ടാം ദിവസമായ ഇന്ന് കന്നിയാര്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന തിരച്ചില്‍. 24 പുരുഷന്മാരുടേയും 21 സ്ത്രീകളുടേയും നാല് ആണ്‍കുട്ടികളുടേയും ആറ് പെണ്‍കുട്ടികളുടേയും മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കണ്ടെത്തിയിരിക്കുന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. പെട്ടിമലയിലെ ലയങ്ങള്‍ക്ക് സമീപമാണ് എല്ലാവരുടെയും മൃതദേഹം സംസ്കരിച്ചത്.
പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്. മൃതദേഹങ്ങള്‍ ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തിരച്ചില്‍ ശക്തമാക്കിയത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തിനും അഞ്ച് കിലോമീറ്റര്‍ അകലെനിന്നുവരെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ലയങ്ങളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ തിരച്ചില്‍ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുള്‍പൊട്ടലില്‍ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങള്‍ തെരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.