ഓര്‍മ്മകളില്‍ മതമൈത്രിയുടെ വിളകേന്തി അലാമികളി

കൈരളിയുടെ മണ്ണില്‍ എന്നും മുഴങ്ങി കേട്ടത് ദ്രാവിഡതാളമായിരന്നു. സഹനവും വിശപ്പും കൂടികുഴഞ്ഞ മനുഷ്യന്റെ ഉള്താളങ്ങള്. മലയാളിക്ക് കലവെറും വിനോദ ഉപാദിയല്ല. അത് അതിജീവനത്തിനുള്ള ജീവനാഡി കൂടിയായിരുന്നു. എന്നാല്‍ ഇന്ന്് അവയ്ക്ക് ഓര്‍മയുടെ മണമാണ് . നാലു നാട്ടില്‍ നൂറു ഭാഷ എന്നു പറയും പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു കലാ പാരമ്പര്യമുണ്ട് കേരളത്തിന്. അങ്ങനെ കാസര്‍കോഡ് ജില്ലയില്‍ പ്രചാരത്തിലുണ്ടായിരുന്ന കലയാണ് അലാമികളി ദേഹമാസകലം കരിയും വെളുത്ത പുള്ളികളും കോറിയിട്ട്, കഴുത്തില്‍ ഇലകളും പഴങ്ങളും കൊണ്ടുള്ള മാലകളണിഞ്ഞ്, മുണ്ടനാര് കൊണ്ടുള്ള താടിയും മീശയും വെച്ച്, മുട്ടു മറയാത്ത വഴക്ക്മുണ്ടും തലയില്‍ ചുവന്ന തെച്ചിപ്പൂവോടെയുള്ള കൂര്മ്പന് പാളത്തൊപ്പിയും ധരിച്ച്, കോലടിച്ച്, മണി കിലുക്കി കൂട്ടമായി എത്തിയിരുന്ന സംഘം ഒരുകാലത്ത് നാട്ടിന് പുറങ്ങളെ ആവേശഭരിതമാക്കിയിരുന്നു. അനാമികള് എന്നാണ് ഈ സംഘത്തിന്റെ പേര്്്.
കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണിത്. ഹിന്ദുമുസ്ലീം മതസൗഹാര്‍ദത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കലാരൂപമായിരുന്നു അനാമികളി്. മുസ്ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കര്‍ബല യുദ്ധത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് മുസ്ലീം മതസ്ഥര്‍ മുഹറമാഘോഷിക്കുന്നത്. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും പ്രതിധ്വനിക്കുന്നത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വര്‍ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തില്‍പെട്ടവരാണ്. ഈ ചടങ്ങുകളുടേയെല്ലാം കാര്‍മ്മികത്വം വഹിക്കുന്നത് ആകട്ടെ മുസ്ലീംമതത്തിലെ പ്രമാണിമാരും ആയിരിക്കും. ഇതു തന്നെയാണ് അനാമികളിയെ കേരളത്തിന്റെ സ്വന്തം കലയാക്കി മാറ്റുന്നതും.
കലയുടെ ചരിത്രം
അലാമികളിയുടെ ചരിത്രത്തിന്റെ വേരുകള്‍ മുസ്ലീം ചരിത്രത്തോളം നീണ്ടു കിടക്കുന്നു. ഹസ്രത്ത് ഇമാം ഹുസൈന്റെ നേതൃത്വത്തില്‍ ഏകാധിപതിയായ യസീദിന്റെ ദുര്‍ഭരണത്തിനെതിരേ ധര്‍മ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തില്‍ ശത്രുസൈന്യങ്ങള്‍ കരിവേഷമണിഞ്ഞ് ഹുസൈന്റെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതാണ് അലാമിവേഷങ്ങള്‍. അതികഠിനമായ യുദ്ധത്തിനിടയില്‍ തളര്‍ന്നുപോയ ഹുസൈന്റെ ആള്ക്കാര് ദാഹജലത്തിനായി ഉഴറി നടന്നപ്പോള്‍ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങള്‍ നിരത്തി അവര്‍ക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങള്‍ അലാമികളിയില്‍ അനുസ്മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലില്‍ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാന്‍ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവില്‍ ഹുസൈന് ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കാന്‍ ശ്രമിച്ച യസീദിന്റെ ആള്‍ക്കാള്‍ ഹുസൈന്റെ കൈകള്‍ മണ്ണില്‍ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങള്‍ മണ്ണില്‍ താഴാതെ തന്നെ നിന്നപ്പോള്‍ ശത്രുക്കള്‍ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായ വെള്ളിക്കരം എഴുന്നെള്ളിപ്പ് ഇതിന്റെ അനുസ്മരണമാണ്. അനാമികളിയുടെ ഭാഗമായി പലത്തരം ആചാരങ്ങളും രൂപമെടുക്കുകയുണ്ടായി. സമൂഹത്തില്‍ ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം പുലരണമെന്ന്് ആഗ്രഹിച്ചിരുന്നവരായിരിക്കും ഈ കലയ്ക്കു പിന്നില്‍. അതിന്റെ വേഷവിധാനങ്ങള്‍ എല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തില്‍ പെട്ടവര്‍ മാത്രമാണ്. ദേഹം മുഴുവന്‍ കരിയും അതില്‍ വെളുത്ത പുള്ളികളുമാണ് അലാമികളുടെ വേഷം. കഴുത്തില്‍ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്മുണ്ടും തലയില്‍ കൂര്മ്പന് പാളത്തൊപ്പിയും അതില്‍ ചുവന്ന ചെത്തിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിന്‍പുറങ്ങളിലേക്ക് അലാമികള്‍ കൂട്ടം ചേര്‍ന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികള്‍ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികള്‍ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികള്‍ ഭിക്ഷയ്ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവര്‍ നൃത്തം ചവിട്ടുന്നു. ഇവര്‍ പാടുന്ന നാടന്‍ പാട്ടുകള്‍ക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. ‘ലസ്സോലായ്മ… ലസ്സോ ലായ്മ ലായ്മ ലായ്മലോ… എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായില്‍ തോന്നുന്നതൊക്കെയും പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങള്‍ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും.

ചടങ്ങുകള്‍
മുഹറം ഒന്നിന് ഫക്കീര്‍ സാഹിബിന്റെ വീട്ടില്‍ നിന്നും കൈരൂപം പ്രത്യേക പ്രാര്‍ത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്കാരത്തിനുമായി നേര്‍ച്ച നേര്‍ന്നവര്‍ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയില്‍ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദര്‍ശിച്ച് അവര്‍ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീര്‍ത്ഥമായി ഫക്കീറില്‍ നിന്നും നാടയാണു വാങ്ങിച്ചിരുന്നത്. അലാമികള്‍ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികള്‍ രൂപം കൊള്ളുന്നത്.
മുഹറം പത്തിനാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയില്‍ എത്തുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വര്‍ഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തില്‍ നിന്നും തീക്കനല്‍ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തില്‍ നിക്ഷേപിക്കും. അടുത്ത വര്‍ഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളില്‍ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീര്‍ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തില്‍ നിന്നും കൈനിറയെ കനലുകള്‍ വാരി ഉയര്‍ത്തി പിടിച്ച് ഏറെ നേരം ‘ദുആ’ ഉരയ്ക്കും . ശേഷം കനല്‍കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം നിക്ഷേപിച്ച കനല്‍കട്ടകളെ അഗ്നികുണ്ഡത്തിലെ കനല്‍കട്ടകളുമായ് ചേര്‍ത്ത് ഏറെ നേരം ഇളക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും കനലുകളെടുത്ത് വാരിവിതറി അതില്‍ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു.
വ്രതമെടുത്ത സ്ത്രീകള്‍ തലയില്‍ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീര്‍ ഇവരുടെ തലയില്‍ തീ കോരിയിടും. പിന്നീട് മയില്‍പ്പീലി കൊണ്ട് തീക്കട്ടകള്‍ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആര്‍ക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകള്‍ നീണ്ടു നില്ക്കും. പുലര്‍ച്ചയ്ക്കു ശേഷം ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങള്‍ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയില്‍ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വെള്ളിക്കരം ഫക്കീര്‍പുരയില്‍ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു. ഈ കലാരൂപത്തിന്റെ ചരിത്ര പ്രാധാന്യം വിസ് മരിക്കാന്‍ കഴിയില്ല.കാസര്‍ഗോഡു ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസര്‍ഗോഡു ജില്ലയില്‍ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസര്‍ഗോഡ് എന്നിങ്ങനെ മുസ്ലീങ്ങള്‍ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളില്‍ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം.

അലാമികള്‍ക്കിവിടെ ആരാധനയ്ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും.തുര്ക്കന്മാരെന്നും സാഹിബന്‍മാരെന്നും ഇവര്‍ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവര്‍ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുര്ക്കന്മാരുടെ വരവ്. ഇവര്‍ പുതിയോട്ടയുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുര്ക്കന്മാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാല് ആദരസൂചകമായിട്ടാണിവരെ സാഹിബന്മാര് എന്നു വിളിച്ചു പോന്നത്. ടിപ്പുവില്‍ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോള്‍ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുര്‍ക്കന്‍മാര്‍ക്ക് ആ സ്ഥലങ്ങളൊക്കെ ദര്‍ക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുര്‍ക്കന്‍മാരില്‍ പലരും തിരിച്ചു പോവുകയോ മറ്റു പണികളില്‍ ഏര്‍പ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവല്‍ക്കാരായി. ഫക്കീര്‍ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂല്‍ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്.
എന്നാല്‍ കാലം മുന്നോട്ട് പോയത്തോടെ ഈ കലയുടെ പുറത്ത് പലരും മതചിഹ്നങ്ങള്‍ മാത്രം കാണാന്‍ തുടങ്ങി. പിന്നീട് ഈ കല തന്നെ ഇല്ലാതാവുകയായിരുന്നു. 1963ല്‍ അണ് ഇത് അവസാനമായി നടത്തിയത്്. എങ്കിലും ഒരു നാടന്‍ കലാരൂപമെന്ന നിലയിലും മത്സരമെന്ന നിലക്കും അലാമിക്കളി ചിലയിടങ്ങളില്‍ ഇപ്പോഴും നടക്കാറുണ്ട്. അനാമികളികള് കാണാന്‍ വന്നിരുന്നവര്‍ ആരും അന്ന് കാലങ്ങളില്‍ വെറും കയ്യോടെ പോയിരുന്നില്ല. നാട്ടിന്‍പുറങ്ങളിലെത്തുന്ന അലാമികള്‍ക്ക് എവിടെ നിന്നും ചക്കയോ മാങ്ങയോ തേങ്ങയോ എടുക്കാനും ഏവരും അനുവാദം നല്‍കിയിരുന്നു. അലാമികള്‍ തൊട്ടുപോയ കായ്ഫലങ്ങള്‍ക്ക് പിന്നെയുള്ള കാലങ്ങളില്‍ ഇരട്ടി വിളവ് ഉണ്ടാകുമെന്ന വിശ്വാസമാണത്രെ ഇതിന് പിന്നില്‍. പുറപ്പെടുന്നതിനിടെ വഴിയോരത്തെ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികള്‍ കൊത്തിയിടും. തിരിച്ച് പോകുമ്പോള്‍ ഈ കൊമ്പുകള്‍ തലയിലേറ്റിയാവും അലാമികള്‍ അലാമിപ്പള്ളിയില്‍ എത്തുക. ഈ പച്ചവിറകുകള്‍ ഉപയോഗിച്ച് അഗ്നികുണ്ഡം ഒരുക്കും. കത്താന്‍ പ്രയാസമുള്ള മരങ്ങള്‍ തീയില്‍ പുകയുന്നത് അലാമികളുടെ ശക്തി വിശേഷമായാണ് ജനങ്ങള്‍ കണ്ടിരുന്നത്. ഇത്തരത്തില്‍ ചരിത്രവും മിത്തും ഒരേപോലെ കൂട്ടിയിണക്കിയ കലാരൂപമായിരുന്നു അനാമി കളി.ഇത്തരം കളകള്‍ നിലനില്ക്കേണ്ടത്്. മനുഷ്യത്വം ഇല്ലാതായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ.്