
തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തില്‍ നടന്ന ഏഴ് മരണങ്ങളിലെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലേക്ക്. പലതരത്തിലുള്ള തിരിമറികള്‍ ഈ കേസില്‍ നടന്നെന്ന വിലയിരുത്തലാണ് അന്വേഷണസംഘത്തിന്. കുടുംബത്തില്‍ അവസാനം മരിച്ച ജയ മാധവന്‍നായരെ ആശുപത്രിയിലെത്തിച്ച വാഹനത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ കട്ടിലില്‍നിന്ന് വീണുകിടന്ന, കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയ മാധവന്‍നായരെ മുന്‍ കാര്യസ്ഥനായ സഹദേവന് ഏര്‍പ്പാടാക്കിയ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചെന്ന കാര്യസ്ഥന് രവീന്ദ്രന് നായരുടെ മൊഴി തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവരെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടാത്ത രവീന്ദ്രന്‍നായരുടെ സുഹൃത്തിന്റെ ഓട്ടോയിലാണ് ജയ മാധവന്‍നായരെ ആശുപത്രിയിലെത്തിച്ചതെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ചെന്ന മൊഴിയെക്കുറിച്ച് രവീന്ദ്രന്‍നായര്‍ക്ക് വിശദീകരിക്കേണ്ടിവരും. ഓട്ടോ ഏര്പ്പാടാക്കിയിട്ടില്ലെന്നാണ് സഹദേവന്റെയും മൊഴി. ഈ തെറ്റായ മൊഴി എന്തിനായിരുന്നെന്ന കാര്യമാണ് പരിശോധിച്ചുവരുന്നത്. തലക്കേറ്റ പരിക്കാണ് ജയ മാധവന്നായരുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.പരിക്ക് എങ്ങനെ സംഭവിച്ചെന്നറിയാന് ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടുത്തമാസം പകുതിയോടെ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അന്വേഷണസംഘം വൃത്തങ്ങള്‍ പറയുന്നത്. വീട്ടിലെ ജോലിക്കാരിയായ ലീലയുടെ മൊഴിയിലെ പൊരുത്തക്കേടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ജയ മാധവന്‍നായര്‍ വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നതായും അതിനെ ചിലര്‍ തടസ്സപ്പെടുത്തിയതായും മൊഴിയുണ്ട്.കുടുംബത്തില്‍ 1971 മുതല്‍ നടന്ന ഏഴു മരണങ്ങളില്‍ ചിലതില്‍ ദുരൂഹതയുണ്ടെന്ന കുടുംബാംഗമായ പ്രസന്നകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.