
കൊല്ലം : രോഗികളെയും വയോധികരെയും സ്ത്രീകളെയും രാത്രി വൈകി ജീവനക്കാരുടെ ഇഷ്ടാനുസരണം പെരുവഴിയിൽ ഇറക്കിവിടുന്ന കെ എസ് ആർ റ്റി സി യുടെ രീതി ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇത്തരത്തിൽ പെരുമാറുന്ന ജീവനക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിച്ച് അക്കാര്യം കമ്മീഷനെ അറിയിക്കണമെന്ന് അംഗം വി കെ ബീനാകുമാരി കെ എസ് ആർ റ്റി സി എം ഡി ക്ക് നിർദ്ദേശം നൽകി.
കടപ്പാക്കട സ്വദേശി കെ ആർ രാധാക്യഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഹൃദ് രോഗിയായ പരാതിക്കാരൻ അടൂരിൽ നിന്നും കയറി കൊല്ലം കോട്ടൻമിൽ ബസ്റ്റോപ്പിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടാകുറ്റി സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് പരാതി.
കെ എസ് ആർ റ്റി സി എം ഡിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ അറിയിച്ചതനുസരിച്ച് അടൂർ കെ എസ് ആർ റ്റി സി ഡിപ്പോയിലെ കെ എൽ 15-7253 നമ്പർ ബസിലെ കണ്ടക്റ്റർക്കും ഡ്രൈവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം ഡി അറിയിച്ചു. എന്നാൽ കെ എസ് ആർ റ്റി സി യിൽ നിലനിൽക്കുന്ന സ്ഥിരം രീതിയിൽ വെറും ഒരു ഷോക്കോസ് മെമ്മോ നൽകി വിശദീകരണം വാങ്ങി പരാതി തീർപ്പാക്കുന്ന രീതി ഇക്കാര്യത്തിൽ ആവർത്തിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിലുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അർദ്ധരാത്രി പെരുവഴിയിൽ ഇറക്കിവിടുന്ന രീതി ആവർത്തിക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.