ജീവനക്കാരുടെ ശമ്പളം പിടിക്കില്ല, ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും തരുമെന്ന് കേന്ദ്രം

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിന്ന് പിന്മാറി. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് ഈ തീരുമാനം. അടുത്ത ജിഎസ്ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് ഉറപ്പ്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അയവുണ്ടാകും.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളും നിലപാടെടുത്തു. മറ്റ് സാധ്യതകള്‍ തേടണമെന്ന് സിപിഎം സെക്രട്ടറിയേറ്റും നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ജിഎസ്ടി യോഗത്തില്‍ നഷ്ടപരിഹാരവും വായ്പയുമായി ഏകദേശം 7000 കോടി രൂപ കിട്ടുമെന്ന ഉറപ്പ് ലഭിക്കുന്നത്. ജി.എസ്.ടി യോഗത്തില്‍ നഷ്ടപരിഹാരവും വായ്പയുമായി ഏകദേശം 7000 കോടി രൂപ കിട്ടുമെന്ന ഉറപ്പ് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. വരുമാന നഷ്ടത്തിനുള്ള 20,000 കോടിയുടെ വിഹിതമായ 500 കോടി രൂപ സംസ്ഥാനത്തിന് ഉടന്‍ കിട്ടും. കേന്ദ്രസര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയ 24,000 കോടി രൂപയിലെ കേരളത്തിന്റെ വിഹിതമായ 850 കോടി രൂപ ഒരാഴ്ചക്ക് ശേഷം നല്‍കും തുടങ്ങിയവയാണ് ജിഎസ്ടി കൗണ്‍സിലിലെ തീരുമാനങ്ങള്‍. ഇതിന് പുറമേ ജിഎസ്ടി നടപ്പാക്കിയത് മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ട്ം കേന്ദ്രം 6100 കോടിയായി പുതുക്കി നിശ്ചയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗാരന്റിയോടെ ഈ തുക കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.ജിഎസ്ടി നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സെസില്‍ നിന്ന് ഈ തുക തിരിച്ച് പിടിക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ല. ബാധ്യത പൂര്‍ണ്ണമായും കേന്ദ്രം ഏറ്റെടുക്കണമെന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തില്‍ തര്‍ക്കമായി. തുടര്‍ന്ന് 12ന് ചേരുന്ന ജിഎസ്ടിയില്‍ തിരിച്ചടവില്‍ അന്തിമതീരുമാനം എടുക്കാന്‍ തീരുമാനിച്ചു. ഈ പണം കിട്ടുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ഇതോടെയാണ് സാലറി കട്ടില് നിന്ന പിന്നോട്ട് പോകാന്‍ ധനവകുപ്പ് തീരുമാനിച്ചത്.