
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെ ദുരിതം തീര്‍ന്നാലും മനുഷ്യരാശിക്ക് ദുരിതം തീരില്ല. കൊറണ വൈറസ് ബാധയുണ്ടാക്കിയ പ്രതിസന്ധികളുടെ തുടര്‍ച്ചയെന്നോണം ലോകം കടുത്ത ക്ഷാമത്തെയും പട്ടിണിയേയും അഭിമുഖീകരിക്കാന്‍ പോകുകയണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെട്ട് പ്രതിവിധികള്‍ കണ്ടെത്തിയില്ലെങ്കില്‍ വലിയ ദുരുന്തം ഉണ്ടാകുമെന്നു യു എന്‍ ഭക്ഷ്യ ഏജന്‍സി വികസിത രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അമേരിക്കയില്‍ 46,000ത്തിലധികം പേര്‍ക്കാണ് ഇതിനകം ജീവന് നഷ്ടമായത്. ലോകത്തെ മുപ്പതിലേറെ വികസ്വര രാജ്യങ്ങളില്‍ കടുത്ത പട്ടിണിയും ദാരിദ്രവും ഉണ്ടാകുമെന്നാണ് യു എന്‍ ഫുഡ് റിലീഫ് ഏജന്‍സി നല്കുന്ന മുന്നറിയിപ്പ്.
10 രാജ്യങ്ങളില്‍ 10 ലക്ഷത്തോളം ആളുകള്‍ ഇതിനകം തന്നെ പട്ടിണിയുടെ ഭീഷണിയിലാണെന്ന് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബെസ്ലി പറയുന്നു. കോവിഡിന്റെ പ്രത്യഘാതം എന്തായിരിക്കുമെന്ന് ഇപ്പോഴും വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല. പല രാജ്യങ്ങളും അവരുടെ ആരോഗ്യ സംവിധാനം കോവിഡിനെ നേരിടാന്‍ അപര്യാപ്തമാണെന്ന് കണ്ടിരിക്കുകയാണെന്നും യു എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. ഒരു മഹാമാരി മാത്രമല്ല, വിശപ്പിന്റെ മാഹാമാരിയിയായിരിക്കായാണ് ഇതെന്ന് ഡേവിഡ് ബെസ്ലി പറഞ്ഞു. ഫുഡ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭയില്‍ അദ്ദേഹം സമര്‍പ്പിച്ചു. 200 കോടി ഡോളറിന്റെ സഹായം ഉടന്‍ സമാഹരിക്കാന്‍ രക്ഷാസമിതിക്ക് കഴിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരുന്നും ഭക്ഷണവും വിതരണം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 35 കോടി ഡോളര്‍ ആവശ്യമായി വരുമെന്നും അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത നാലാഴ്ചയ്ക്കകം ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് പറയുക തന്നെ എളുപ്പമല്ലാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശം വര്‍ഷമാണ് 2020.’ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. യുഎന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഒര്ഗനൈസേഷനുള്പ്പെടെ 14 സംഘടനകള്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരവും ലോകത്ത് 13 കോടി ആളുകള്‍ കടുത്ത ഭക്ഷ്യ ക്ഷാമം മൂലമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമെന്ന് പറയുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ട്രസ് പറഞ്ഞു. കൊറോണ വൈറസിനെ നേരിടുന്ന കാര്യത്തില്‍ ലോകത്തിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പശ്ചിമ യൂറോപില്‍ രോഗം ബാധ നിയന്ത്രണ വിധേയമായെങ്കിലും, ആഫ്രിക്കയിലും, മധ്യ-തെക്കെ അമേരിക്കയിലും, കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി ഗതികള്‍ മോശമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം പറഞ്ഞു. അങ്ങേയറ്റം അപകടകാരിയായ വൈറസ് കുറെക്കാലം കൂടി ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കോവിഡിന്റെ ആദ്യ സാംപിളുകള്‍ പങ്കുവെയ്ക്കാന്‍ ചൈന തയ്യാറാകുന്നില്ലെന്നും അത് വൈറിസന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പ്രസിഡന്റ് ട്രംപും അവകാശപ്പെട്ടു. കോവിഡിനെ ആദ്യഘട്ടത്തില്‍ നിയന്ത്രണ വിധേയമാക്കിയെന്ന് കരുതിയിരുന്ന സിംഗപ്പൂരില്‍ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു.