നിധിക്ക് മുകളില് വസിക്കുന്പോഴും നിത്യച്ചെലവിന് ബുദ്ധിമുട്ടി പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: നിലവറകളിൽ വിലമതിക്കാനാകാത്ത നിധിയുള്ളപ്പോഴും നിത്യ പൂജകൾ ഒഴികെയുള്ള ചെലവുകൾ നടത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. രണ്ടു മാസത്തോളം നീണ്ട ലോക് ഡൗണും ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണവും ഏർപ്പെടുത്തിയിരിക്കുന്നതു കാരണം കാണിക്ക, വഴിപാട്, സംഭാവന ഇനത്തിൽ ലഭിച്ചിരുന്ന വരുമാനം നിലച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടു കാരണം 115 താൽക്കാലിക ജീവനക്കാരിൽ പകുതിയോളം പേരുടെ സേവനം ഈ മാസത്തോടെ നിർത്താൻ ഭരണസമിതി തീരുമാനിച്ചു.
സ്ഥിരം ജീവനക്കാരുടെ ശമ്പളം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഗ്രാന്റ് ഇനത്തിൽ നൽകുന്ന 20 ലക്ഷം രൂപ 2 കോടിയാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്സിക്യൂട്ടീവ് ഓഫിസർ വി.രതീശൻ കത്തു നൽകിയെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. കോവിഡ് വ്യാപന ഭീതി കാരണം മാർച്ച് 21 മുതൽ ക്ഷേത്രത്തിൽ ഭക്തർ പ്രവേശിക്കുന്നതിനു പൂർണ നിയന്ത്രണം ഏർപ്പെടുത്തി. അതുവരെ പ്രതിമാസം ശരാശരി ഒന്നര കോടി രൂപ വരെയായിരുന്നു വരുമാനം. 4 മാസത്തിനിടെ 40 ലക്ഷം രൂപയിൽ താഴെ മാത്രമാണ് വരുമാനം ലഭിച്ചത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കു വേണ്ടി 1.25 കോടി രൂപയും പൂജകൾക്കും മറ്റു ചെലവുകൾക്കുമായി 45 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.
പൂജകൾക്ക് മുടക്കം വരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ശമ്പളം കുറയ്ക്കേണ്ടി വന്നതെന്ന് ഭരണസമിതി പറഞ്ഞു. വരുമാനത്തിൽ കുറവു വന്നതോടെ 165 സ്ഥിരം ജീവനക്കാരുടെ ശമ്പളം 20 ശതമാനം വെട്ടിക്കുറച്ചു. 115 താൽക്കാലിക ജീവനക്കാരോട് ആദ്യ മാസങ്ങളിൽ പകുതി ദിവസം ജോലിക്കു ഹാജരായാൽ മതിയെന്ന് നിർദേശിച്ചിരുന്നു. വരുമാന നില മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് പകുതിയോളം പേരുടെ സേവനം ഈ മാസത്തോടെ നിർത്തുന്നത്.പത്മനാഭസ്വാമി ക്ഷേത്രത്തിലെ 33,000 ഏക്കർ ഭൂമി 1971 ലെ ഭണ്ഡാരംവക ഭൂമി നിയമത്തിലൂടെ സർക്കാർ ഏറ്റെടുത്തിരുന്നു.
കേരളം ഏറ്റെടുത്ത 13,000 ഏക്കറോളം ഭൂമിക്ക് അന്നു നിശ്ചയിച്ച 58,500 രൂപയാണ് കേരള സർക്കാർ പാട്ടത്തുകയായി ക്ഷേത്രത്തിന് ഇപ്പോഴും നൽകുന്നത്. തമിഴ്നാട് സർക്കാർ ഈ ഭൂമിയുടെ തസ്തിക് അലവൻസ് വർധിപ്പിക്കുകയും കുടിശ്ശികയടക്കം 1.65 കോടി രൂപ അവസാന ലക്ഷദീപത്തിനു മുന്നോടിയായി ക്ഷേത്രത്തിന് കൈമാറുകയും ചെയ്തു. 1949 ലെ കവനന്റ് പ്രകാരം ദേവസ്വം ബോർഡിന് സർക്കാർ നൽകുന്ന ഒരു കോടി രൂപയിൽ 20 ലക്ഷം രൂപയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് നൽകുന്നുണ്ട്.