തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് മരണ കണക്കിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് സർക്കാർ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാൻ തീരുമാനിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. നാളെ മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്തും. പേരും വയസും സ്ഥലവും നാളെ മുതൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് സർക്കാർ പേരുകൾ പുറത്തു വിടുന്നത് നിർത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സർക്കാർ പേരുകൾ നൽകുന്നത് നിർത്തിയത്.
സുപ്രിംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവൻ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയർത്തിയ ആവശ്യം. പട്ടിക പുനപ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പട്ടികയിൽ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് ഒറ്റപ്പെട്ട പരാതികളുയർന്നാൽ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാജോർജ്ജ് ഇന്നുമാവർത്തിച്ചത്. കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ച ശേഷം മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
എല്ലാം കേന്ദ്ര മാർഗനിർദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര മാർഗനിർദേശത്തിൽ പോരായ്മകളുണ്ടെന്ന നിലപാടും നിലവിൽ സർക്കാരിനില്ല. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്ര മാർഗനിർദേശത്തിനായി കാത്തിരിക്കുകയാണെന്നും സർക്കാർ വ്യക്‌തമാക്കി.