ലിംഗസമത്വത്തിൽ ഏറെ പിന്നിൽ ഇന്ത്യ

ദില്ലി: ലിംഗ സമത്വത്തിൽ ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോർട്ട്. ലോക സാമ്പത്തിക ഫോറം നടത്തിയ പഠനത്തിൽ 112-ാം സ്ഥാനത്താണ് ഇന്ത്യ. 153 രാജ്യങ്ങളിലാണ് ഫോറം പഠനം നടത്തിയത്. 2018-ൽ 108- സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ നാല് സ്ഥാനം പിറകിലാവുകയായിരുന്നു. ചൈന, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങൾക്കും പിന്നിലാണ് ഇന്ത്യയിപ്പോള്‍.
സ്ത്രീകളുടെ ആരോഗ്യം, സാമ്പത്തിക മേഖലയിലെ പങ്കാളിത്തം എന്നിവയിൽ 150- സ്ഥാനത്തേക്ക് കൂപ്പുകുത്തി. തുല്യ വേതനത്തിൽ 117 ഉം സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ 112 മാണ് സ്ഥാനം. സാമ്പത്തിക സ്വയം പര്യാപ്തതയിലും സ്ഥാപനങ്ങളുടെ നേതൃ പദവിയിൽ സ്ത്രീകൾ എത്തുന്നതിലും ഇന്ത്യയുടെ പ്രകടനം ദയനീയമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ലോക സാമ്പത്തിക ഫോറത്തിന്റെ ആദ്യ പഠനം നടന്ന 2006 ൽ തൊണ്ണൂറ്റിയെട്ടാമതായിരുന്നു രാജ്യം. ഐസ്ലന്റ്, നോർവേ, ഫിൻലാന്റ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. നിലവിലെ സാഹചര്യം തുടർന്നാൽ ലിംഗ അസമത്വം ഇല്ലാതാകാൻ കുറഞ്ഞത് തൊണ്ണൂറ്റി ഒന്‍പതര വർഷമെടുക്കുമെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ നിഗമനം.