തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിക്ക് തുടക്കമായി.ആറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ബാലരാമപുരം സ്വദേശിയെ (33) വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാർഡിലെ ഡോക്ടർമാരുമായും സംസാരിച്ചു.മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്.
മെഡിക്കൽ കോളേജ് ആശുപത്രി ഇൻഫർമേഷനിൽ ഇതിനായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് വാർഡുകളിലും ഫോണും ടാബും നൽകുന്നതാണ്. വീട്ടിലുള്ളവർ രോഗിയുടെ വിവരങ്ങൾ എസ്.എം.എസ്. അയച്ചാൽ ആ രോഗികളുമായി വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്നതാണ്.അതിനുള്ള സൗകര്യം ആരോഗ്യ പ്രവർത്തകർ ചെയ്യുന്നതാണ്. പാവപ്പെട്ട രോഗികൾക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരിൽ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും സാധിക്കും.ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതൽ 5 മണിവരെ വീഡിയോ കോൾ വഴി തിരികെ വിളിക്കുന്നതാണ്. നാളെ മുതൽ ഈ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇൻഫർമേഷന്റെ 0471 2528225 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.