
വാഷിങ്ടണ്‍ :ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി യു.എസ്. ഷിന്‍ജിയാങ് പ്രദേശത്ത് വംശഹത്യയ്ക്ക് സമാനമായ കുറ്റകൃത്യങ്ങള്‍ ചൈന നടത്തുന്നുവെന്നാണ് യു.എസിന്റെ ആരോപണം.ആസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയാന് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് .
‘വംശഹത്യയല്ലെങ്കില് അതിനോട് വളരെ അടുത്തുനില്ക്കുന്ന എന്തോ ഒന്നാണ് ഷിന്‍ജിയാങ്ങില്‍ നടക്കുന്നത് .മനുഷ്യമുടി ഉപയോഗിച്ച് നിര്‍മിച്ച നിരവധി ഉല്പന്നങ്ങള് യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.അവയെല്ലാം ഷിന്‍ജിയാങ്ങില്‍ നിര്‍മിച്ചതാണ്.ഉയിഘുര്‍ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് മുടി ഉല്പന്നങ്ങള് നിര്‍മിച്ച് അവ യുഎസിലേക്ക് കയറ്റി അയയ്ക്കുകയാണ് ചൈന ചെയ്യുന്നത്.’എന്നും റോബര്‍ട്ട് ഓബ്രിയാന് പറഞ്ഞു.
ജൂണില്‍ മനുഷ്യ മുടി ഉപയോഗിച്ചുളള ഷിന്‍ജിയാങ്ങില്‍ നിന്നുളള ഉല്പന്നങ്ങളുടെ ഇറക്കുമതി യു.എസ്. തടഞ്ഞിരുന്നു.ഉയിഘുര്‍ , മറ്റു ന്യൂനപക്ഷ മുസ്ലീങ്ങള്‍ എന്നിവരോടുളള ചൈനയുടെ പെരുമാറ്റത്തെ നേരത്തേ യുഎസ് അപലപിച്ചിരുന്നു. എന്നാല്‍ വംശഹത്യ ആരോപണം നടത്തുന്നത് ആദ്യമായാണ്. ചൈനക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുന്ന, നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ആരോപണമാണ് യു.എസ് നടത്തിയിരിക്കുന്നത്.പത്തു ലക്ഷത്തിലധികം മുസ്ലീങ്ങള്‍ ഷിന്‍ജിയാങ്ങില്‍ കരുതല്‍ തടങ്കലിലാണെന്നാണ് ഐക്യ രാഷ്ട്രസഭയുടെ കണക്ക്. പ്രദേശത്ത് മനുഷ്യരാശിക്കെതിരായ കുററകൃത്യങ്ങളും വംശഹത്യയും നടക്കുന്നുണ്ടെന്ന് ആക്ടിവിസ്റ്റുകളും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ചൈന പ്രതിരോധിച്ചിരിക്കുകയാണ്. ഷിന്‍ജിയാങ്ങിലെ തങ്ങളുടെ ക്യാമ്പ് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്നുണ്ടെന്നും തീവ്രവാദത്തിനെതിരെ പോരാടാന്‍ ജനങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ചൈനയുടെ അവകാശവാദം.