ഹൃദയവാൽവ് ദാനത്തിലൂടെ ശ്രീകാന്തിന് ആഗ്രഹസാഫല്യം

തിരുവനന്തപുരം: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയവാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാത്രമേ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി
ദാനം ചെയ്യാൻ കഴിയുകയുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സുപ്രഭാതം പത്രത്തിന്റെ ഫോട്ടോഗ്രാഫറും ശ്രീകണ്ഠേശ്വരം ഭജനമത്തിൽ ശ്രീകുമാരൻ നായർ -രത്നമ്മ ദമ്പതികളുടെ മകനുമായ എസ് ശ്രീകാന്ത് (32) അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളായിരുന്നു. അവയവദാന ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ശ്രീകാന്ത് അവയവദാനത്തെക്കുറിച്ചുള്ള ആഗ്രഹം വീട്ടുകാരോട് പങ്കുവച്ചിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആറു ദിവസം അബോധവസ്ഥയിലായിരുന്ന ശ്രീകാന്ത് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. എന്നാൽ മസ്തിഷ്ക മരണമല്ലാത്തതിനാൽ ബന്ധുക്കളുടെ അനുമതി ഉണ്ടായിട്ടും അവയവദാനമെന്ന ശ്രീകാന്തിന്റെ ആഗ്രഹം പൂർണമായി സാധിച്ചു നൽകാൻ മൃതസഞ്ജീവനി അധികൃതർക്കായില്ല. ഹൃദയത്തിന്റെ പ്രവർത്തനം സ്വാഭാവികമായി നിലയ്ക്കുന്നതിനാൽ ഹൃദയവാൽവ് മാത്രമാണ് ദാനം ചെയ്യാനായത്. ഈ സാഹചര്യത്തിലും ഹൃദയവാൽവ് ദാനം ചെയ്യാൻ അവസരമൊരുങ്ങിയത് മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിസിന്റെ ഏകോപനപാടവം വ്യക്തമാക്കുന്നു. ശ്രീചിത്രയിലെ രോഗികൾക്കാണ് വാൽവ് നൽകിയത്. ശ്രീ ചിത്രയിലെ പീഡിയാട്രിക് സർജനും കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി മേധാവിയുമായ ഡോ ബൈജു എസ് ധരൻ, റസിഡന്റുമാരായ ഡോ സുരാജ്, ഡോ റാഷിദ, ഡോ ആകാശ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശ്രീകാന്തിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറും അനുശോചനം അറിയിച്ചു. അറിയപ്പെടുന്ന ന്യൂസ് ഫോട്ടോഗ്രാഫറായ ശ്രീകാന്തിന്റെ അകാലത്തിലുണ്ടായ വേർപാടിലും മന: സാന്നിദ്ധ്യത്തോടെ അവയവദാനത്തിനു തയ്യാറായ കുടുംബാംഗങ്ങൾ കാട്ടിയ മാതൃകയിൽ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആദരവറിയിച്ചു.
വർക്കല നഗരസഭ താൽക്കാലിക ജീവനക്കാരി രമ്യയാണ് ശ്രീകാന്തിന്റെ ഭാര്യ
മകൻ: അങ്കിത്