
മുക്കം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പഞ്ചായത്ത് പ്രസിഡന്റ് പോലീസിന്റെ പിടിയിൽ. കോൺഗ്രസ് നേതാവായ ബാബു പൊലുകുന്നത്ത് ആണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ബെംഗളൂരുവിൽ വച്ചാണ് പോലീസിന്റെ പിടിയിലായത്. കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽനിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയംവച്ച് തട്ടിയെന്നാണ് കേസ്.
ബാബുവും പിടിയിലായാതോടെ വിവിധ ബാങ്കുകളിൽനിന്ന് തട്ടിപ്പു നടത്തിയ കേസിലെ 4 പ്രതികളും പിടിയിലായി. ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാട്ടുമുറി സ്വദേശി വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സ്വദേശി സന്തോഷ് കുമാർ, സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനി എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഷൈനിക്ക് കോടതി ജാമ്യം അനുവദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടികൊടുക്കാതെ ഒളിവിലായിരുന്നു. മുക്കത്തുനിന്ന് ഇൻസ്പെക്ടർ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെത്തിയാണ് പിടികൂടിയത്.
സ്വർണപ്പണയ തട്ടിപ്പിൽ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ബാങ്കിലെ അപ്രൈസർ ജീവനൊടുക്കിയിരുന്നു. മുക്കം സ്വദേശി മോഹനനാണ് ജീവനൊടുക്കിയത്. ട്രെയിൻ തട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊടിയത്തൂർ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വർണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.

ഗ്രാമീണ ബാങ്കിൻറെ കൊടിയത്തൂർ ശാഖ കേന്ദ്രീകരിച്ചായിരുന്നു മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടന്നത്. കോൺഗ്രസ് നേതാവും കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ബാബു പൊലുകുന്നത്ത് മുഖ്യപ്രതിയായ കേസിൽ ദളിത് കോൺഗ്രസ് നേതാവായ വിഷ്ണു അടക്കം രണ്ട് പേർ റിമാൻഡിലാണ്.
ദളിത് കോൺഗ്രസ് നേതാവായ വിഷ്ണു മുക്കുപണ്ടം പന്തീരാങ്കാവിലെ മറ്റൊരു ബാങ്കിൽ പണയം വെക്കാനെത്തിയ ഘട്ടത്തിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിലറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെയാണ് കൊടിയത്തൂർ ഗ്രാമീണ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പടക്കം പുറത്ത് വന്നത്. കേസിൽ മരിച്ച മോഹനൻ പ്രതിയല്ല. അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് ആത്മഹത്യ.
വിഷ്ണു കയ്യൂണമ്മലും സന്തോഷ് കുമാറും ജില്ലാ പ്രാഥമിക കാർഷിക വികസന ബാങ്കിൽനിന്നും സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. പെരുമണ്ണയിലെ സഹകരണ സ്ഥാപനത്തിൽ തട്ടിപ്പു നടത്താനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്. ഇതോടെയാണ് മറ്റു ബാങ്കുകളിലെ തട്ടിപ്പ് അന്വേഷണത്തിലൂടെ പുറത്തു വന്നത്. ബാബു പൊലുകുന്നത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്ഐയും സമരത്തിലായിരുന്നു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ബാബുവിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇത് കോൺഗ്രസിനുള്ളിലും മുറുമുറുപ്പ് ഉയർന്നിരുന്നു. രണ്ടു ബാങ്കുകളിൽ നിന്നായി നാൽവർ സംഘം 32 ലക്ഷത്തോളം രൂപയാണ് തട്ടിച്ചത്.