
കൊച്ചി: യുഡിഎഫിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വോട്ടിന് വേണ്ടി യുഡിഎഫ് വർഗീയവാദികളുമായി സഖ്യമുണ്ടാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. വർഗീയ വാദികളുമായി യുഡിഎഫിന് ഒരു സന്ധിയുമില്ലെന്നും അവരുടെ വോട്ട് വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് ബിജെപി ഔഫീസിൽ പോയി പിന്തുണ തേടിയെന്നും ബിജെപിക്ക് വളരാൻ വഴിയൊരുക്കുന്നത് കോൺഗ്രസ് ആണെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ.
ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ട് കൊണ്ട് തൃക്കാക്കരയിൽ യുഡിഎഫ് ജയിക്കും. മതേതര മനസാണ് കേരളത്തിന്റേതെന്നാണ് യുഡിഎഫിന്റെ വിശ്വാസം. അഞ്ച് വോട്ടിന് വേണ്ടി കണ്ടവന്റെ പിന്നാലെയൊന്നും യുഡിഎഫ് പോകില്ല. വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന ഒരാളുടെയും തിണ്ണ യുഡിഎഫ് നിരങ്ങില്ല. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട.- വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകളൊക്കെ ഒത്തുതീർപ്പാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഉമാ തോമസ് ബിജെപി ഓഫീസിൽ പോയി പിന്തുണ തേടിയെന്നു പറയുന്നു മുഖ്യമന്ത്രിയെ കുറിച്ച് സഹതപിക്കുന്നു. പറയാൻ വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുന്നത്.
അതിജീവിതയുടെ ഹൈക്കോടതിയെ സമീപിച്ചതോടെ സർക്കാരിന്റെ സ്ത്രീവിരുദ്ധമുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് ഈ സർക്കാരിന്റെ കാലത്തെ ആദ്യ സംഭവമല്ല. ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികൾ അതിക്രമത്തിന് വിധേയരായി കെട്ടിത്തൂക്കപ്പെട്ട കേസിൽ അന്വേഷണം നടന്നില്ലെന്ന് കോടതിയാണ് പറഞ്ഞത്. ഇതും പിണറായി വിജയന്റെ കാലത്താണ്. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ ഡിവൈഎഫ്ഐക്കാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വേണ്ട വകുപ്പുകൾ ചേർത്തില്ലെന്നു പറഞ്ഞ് സമരം നടക്കുന്നുണ്ട്. അതും പിണറായിയുടെ കാലത്താണ്. എന്നിട്ടാണ് യുഡിഎഫ് കാലത്താണെങ്കിൽ അറസ്റ്റ് ചെയ്യില്ലെന്നു പറയുന്നത്. യുഡിഎഫ് കാലത്ത് ഏത് കേസിലാണ് വെള്ളം ചേർത്തതെന്ന് പറയാൻ ധൈര്യം കാണിക്കണം. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളരുത്.
മുഖ്യമന്ത്രിയുടെ ഓഫീസ് പണ്ടും അദ്ദേഹത്തിന്റെ കൈയ്യിലായിരുന്നില്ല. വീണ്ടും ഓഫീസ് കൈവിട്ടു പോയോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നായിരിക്കും. അതിജീവിത കോടതിയിൽ പോകാൻ ഇടയായ സാഹചര്യം സർക്കാർ ഉണ്ടാക്കിയതാണ്. അന്വേഷണം വഴിതെറ്റിയെന്ന് അതിജീവിത തന്നെയാണ് പറയുന്നത്. അതിനൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. സർക്കാർ സ്വയം കുന്തമുനയിലാണ് നിൽക്കുന്നത്. ഇടനിലക്കാരെ വച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചത് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇടത് സഹയാത്രികരാണ് അതിജീവിതയുടെ കൂടെയുണ്ടായിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചിരിക്കുന്നത് ആരെ രക്ഷിക്കാനാണ് എന്നും സതീശൻ ചോദിച്ചു.