
തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി മായം കലർത്തുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകളായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക.
പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ കറി പൗഡറുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മോശമായ കറി പൗഡറുകൾ പിടിച്ചെടുത്താൽ അവ പൂർണ്ണമായും വിപണിയിൽ നിന്നും പിൻവലിക്കാൻ നടപടി കൈക്കൊള്ളും. ഇത് സംബന്ധിച്ച് വില്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നൽകും. നിയമാനുസൃതമായ നടപടി ഇവർക്കെതിരെ ഉണ്ടാകുമെന്നും വീണാ ജോർജ്ജ് കൂട്ടിച്ചേർത്തു.
കറി പൗഡറുകളുടെ പരിശോധനയ്ക്കായി മൊബൈൽ ലാബുകളും ഉപയോഗിക്കും. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന സ്റ്റാൻഡേർഡിൽ ഉത്പന്നങ്ങൾക്ക് വ്യത്യാസം കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. 9,005 പരിശോധനകളാണ് സംസ്ഥാന വ്യാപകമായി നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയിട്ടുള്ളത്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 1539 പരിശോധനകൾ നടത്തി. പഴകിയ എണ്ണ കണ്ടെത്താനായി 665 പരിശോധനകൾ നടത്തി. 1558 ജൂസ് കടകൾ പരിശോധിച്ചെന്നും മന്ത്രി അറിയിച്ചു.