
കൊച്ചി: മയക്കുമരുന്ന് കേസിൽ പ്രതിയെ രക്ഷിക്കാൻ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച കേസിൽ ആന്റണി രാജുവിന് തിരിച്ചടി. വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. തൊണ്ടിമുതലില്‍ കൃത്വിമം കാട്ടിയെന്ന കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ആന്റണി രാജുവും രംഗത്തെത്തി. പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും. വിചാരണ വൈകുന്നതിനെ സർക്കാർ ന്യായീകരിച്ചു. ആന്റണി രാജുവിന്റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നു സർക്കാർ വ്യക്തമാക്കി. ഹർജിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ട്. എന്നാല്‍ ഇത്തരം ഹർജികൾ വരുമ്പോൾ നോക്കി നിൽക്കണോ എന്ന് കോടതി ചോദിച്ചു. വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കുന്നത് അല്ലെ നല്ലതെന്നും കോടതി ചോദിച്ചു.
ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിച്ചാൽ ഇത് പോലെ അനേകം കേസുകൾ വരും എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടുണ്ട് ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഹര്‍ജി നിലനിൽക്കുമോ എന്നതിൽ വാദം തുടര്‍ന്നു. മൂന്നാം കക്ഷിക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അവഗണിക്കാനാകുമോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി ഫയലിൽ സ്വീകരിക്കണമോ എന്ന് പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി. ഹർജി 2ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ക്ക് ഡബിൾ ബെൽ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗ്രാമവണ്ടിക്ക് ഡബിൾ ബെൽ. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന കെഎസ്ആർടിസിയുടെ പദ്ധതിക്ക് ആരംഭമായി. പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ’ഗ്രാമവണ്ടി’. അടുത്ത മാസം മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്ത്, തൃശ്ശൂരിലെ എളവള്ളി പഞ്ചായത്ത്, ആലപ്പുഴയിലെ പത്തിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലും ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും.
നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. നിലവിൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെഎസ്ആർടിസി സർവീസുകൾ വൻ നഷ്ടത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസുകൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി.