
കണ്ണൂർ: മകൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
രാവിലെ 9.30 യ്ക്ക് വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഉണ്ടായിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നു ബന്ധുമിത്രാധികൾ പറയുന്നു.
ഒരു മാസം പിന്നിട്ട് എകെജി സെന്റർ ആക്രമണം
തിരുവനന്തപുരം: എ കെ ജി സെന്ററിനു നേരെ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുന്നു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രി 11.25 ഓടെയായിരുന്നു തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എ കെ ജി സെന്ററിന് നേരെ സ്കൂട്ടറിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി.
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചർച്ചയായി. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. 350ല്‍ അധികം സ്കൂട്ടറുകളാണ് ആകെ പരിശോധിച്ചത്.
ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പ്രതിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കാത്തിരുന്നു കാണാം.