
കൊച്ചി: ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കും. ഈ പാര്‍ട്ടികളുമായി യു.ഡിഎഫ് ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് നടത്താനുള്ള കിറ്റക്സിന്റെ അവകാശത്തെ യു.ഡി.എഫ്. പിന്തുണയ്ക്കുന്നെന്നും സതീശന് പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ബിസിനസ് സംരംഭങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള സാഹചര്യമുണ്ടാക്കരുതെന്ന് യു.ഡി.എഫ്. നേരത്തെ തന്നെ നിലപാടെടുത്തിട്ടുണ്ട്. അതല്ലാതെ ട്വന്റി ട്വന്റിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. മത്സരിക്കേണ്ടെന്ന തീരുമാനം ആ പാര്‍ട്ടിയാണ് എടുത്തത്. ട്വന്റി ട്വന്റിയും ആം ആദ്മിയും മത്സരിച്ചാല്‍ യു.ഡി.എഫിന് കിട്ടേണ്ട സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ എന്തെങ്കിലും രക്ഷ കിട്ടുമെന്നു നോക്കിയിരുന്നവര്‍ക്ക് അത് കിട്ടാതായപ്പോള്‍, യു.ഡി.എഫ് ധാരണയുണ്ടാക്കിയെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം ആരാഞ്ഞു.
കുന്നത്തുനാട് എം.എല്‍.എ. ശ്രീനിജനെ ഉപകരണമാക്കി കിറ്റെക്സ് അടച്ചുപൂട്ടിക്കാനാണ് സി.പി.എം. ശ്രമിച്ചത്. അതിന് യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ അനുകൂലിക്കില്ലെന്നും സതീശന് വ്യക്തമാക്കി.
പി.ടി. തോമസ് മത്സരിച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ട്വന്റി ട്വന്റി കുറെ വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്താനാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന ധാരണ പി.ടി. തോമസിനുണ്ടായിരുന്നു. അതാണ് അവരെ എതിര്‍ക്കാനുള്ള കാരണം. ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കി സ്ഥാനാര്‍ഥിയെ മാറ്റിയെന്നത് എല്‍.ഡി.എഫിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതാണെന്നും സതീശന് പറഞ്ഞു.
സര്‍ക്കാരിനെതിരായ നിലപാടിലാണ് ട്വന്റി ട്വന്റി. അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വിഘടിച്ചേനെ. അത് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമായിരുന്നു. ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന ട്വന്റി ട്വന്റിയാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിന് ആര് പിന്തുണ നല്കിയാലും സ്വീകരിക്കും. വര്‍ഗീയവാദികള്‍ ഒഴികെ മറ്റെല്ലാവരോടും യു.ഡി.എഫ് വോട്ടു ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോള്‍ സര്‍ക്കാരിന് കെ റെയില്‍ സര്വേയില്ലെന്നും സതീശന് പരിഹസിച്ചു. ഇവിടെ നടക്കുന്നത് എന്താണെന്ന് ദേശീയ നേതാക്കളില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ഇന്ധന വിലയും പാചകവാതക വിലയും വര്‍ധിപ്പിക്കുന്നത് 75 ദിവസത്തേക്ക് നിര്‍ത്തിവച്ചു. തൊട്ടുപിന്നാലെ വര്‍ധിപ്പിച്ചു. അതുപോലെയാണ് സംസ്ഥാന സര്‍ക്കാരും ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കുറ്റിയിടല്‍ നിര്‍ത്തിവച്ചത്. മഞ്ഞക്കുറ്റിയെന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമാണ്. ജനങ്ങളുടെ മേല്‍ കുതിരകയറാനും പാവങ്ങളുടെ നാഭിക്ക് പൊലീസിനെക്കൊണ്ട് ചവിട്ടിച്ച ധാര്‍ഷ്ട്യത്തിന് എതിരായി ജനങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്ന് ഭയന്നാണ് കുറ്റിയിടല്‍ നിര്‍ത്തിവച്ചത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും തുടരും. അപ്പോള്‍ യു.ഡി.എഫ് തടയും. ഇപ്പോള്‍ കുറ്റിയിട്ടാലും തടയുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.