
ഡോക്ടർമാരോടുള്ള വിശ്വാസത്തിലാണ് ഓരോ രോഗിയും ആശുപത്രിയിൽ എത്തുന്നത്. ആ വിശ്വാസം ഡോക്ടർമാർ തെറ്റിക്കാറുമില്ല. എന്നാൽ എല്ലായിടത്തും സ്ഥിതി ഇങ്ങനെ അല്ല. ഡോക്ടറിനുണ്ടാകുന്ന ഒരു അശ്രദ്ധ മതി ഒരാളുടെ ജീവൻ തന്നെ നഷ്ടമാകാൻ. ആട്ടത്തിലും സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഡോക്ടർക്കുണ്ടായ അശ്രദ്ധമൂലം ഒരു യുവാവിന്റെ ജീവൻ നഷ്ടമായ വാർത്തയാണ് പുറത്ത് വരുന്നത്.
സർജറിക്കു ശേഷം ഡോക്ടർ രോഗിയുടെ വയറ്റിൽ നിന്നും കത്രിക എടുക്കാൻ മറന്നുപോയതാണ് രോഗിയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിഷേധവുമായി മരിച്ചയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പിന്നാലെ രോഗിയുടെ മരണത്തിന് കാരണമായ ഡോക്ടറെ പുറത്താക്കുകയാണെന്ന് ആശുപത്രി അറിയിച്ചു.
ഇവാൻ ഷാവേസ് എന്നയാളാണ് ഡോക്ടറുടെ അലംഭാവം മൂലം മരണപ്പെട്ടത്. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസക്കെത്തിയതായിരുന്നു ഇവാൻ. ഓപ്പറേഷൻ വിജയമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അൽപസമയം കഴിഞ്ഞപ്പോളേക്കും ഇവാന് അടിവയറ്റിൽ നിന്നും വേദന അനുഭവപ്പെടാൻ തുടങ്ങി. ക്രമേണ വേദന കൂടി വരികയും ഭക്ഷണം കഴിക്കാനും ശുചിമുറിയിൽ പോകാനും വരെ ബുദ്ധിമുട്ട് അനുഭവപ്പെടാനും തുടങ്ങി. ഡോക്ടർമാർ പലരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വേദന കൂടിവന്നതേ ഉള്ളൂ. നാല് ദിവസങ്ങൾക്കു ശേഷം നടത്തിയ എക്സ്-റേ പരിശോധനയിലാണ് രോഗിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്.
വയറ്റിൽ കത്രിക കണ്ടെത്തിയതിനെ തുടർന്ന് ഇവാൻ രണ്ടാമതും ശസ്ത്രക്രിയക്ക് വിധേയനായി. അടിയന്തിര ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും 5 ദിവസങ്ങൾക്കു ശേഷം ഇവാൻ മരണത്തിന് കീഴടങ്ങി.
ശസ്ത്രക്രിയ നടത്തിയ സഹപ്രവർത്തകരായ ജെറാർഡോ ന്യൂനെസ്, ലൂയിസ് ഗോമസ് എന്നിവരെ ആശുപത്രി പുറത്താക്കിയതായി അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ ഫ്രെഡി പച്ചാനോ അരീനസ് അറിയിച്ചുവെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ മേൽ മനഃപൂർവമായ നരഹത്യ ആരോപിക്കരുതെന്നും മരണം സംഭവിച്ചത് ഈ ഉപകരണം കൊണ്ടല്ലെന്നും ഡോക്ടർ പറഞ്ഞു.
എന്നാൽ ഡോക്ടർമാർ ഇവാന്റെ യഥാർഥ അവസ്ഥ മറച്ചുവെച്ചെന്നും ഒരു തടസ്സവുമില്ലാതെ എല്ലാം നന്നായി നടന്നു എന്ന് നടിക്കാൻ ശ്രമിച്ചു എന്നും ഇവാന്റെ കുടുംബം ആരോപിക്കുന്നു.
ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് രോഗി മരിച്ച സംഭവങ്ങൾ ലോകത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെയും ഡോക്ടർമാർക്കും ആശുപത്രികൾക്കും ആരോഗ്യ സംവിധാനങ്ങൾക്കുമെതിരെ വലിയ വിമർശനങ്ങൾ ഉയരാറുമുണ്ട്.
ചികിത്സ വൈകിയതിന്റെ ദേഷ്യത്തില്‍ ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം സംഭവിച്ചതും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍ നിന്നു വീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകിയതായി പറയുന്നു. കാത്തിരുന്ന് മടുത്ത അരസു ദേഷ്യത്തില്‍ ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു.