
ചെന്നൈ: മദ്യപാനം ചോദ്യം ചെയ്തതിന് അച്ഛൻ രണ്ടു പെൺമക്കളെ തലയ്ക്കടിച്ച് കൊന്നു. കാഞ്ചീപുരം ജില്ലയിലെ മധുരപ്പാക്കത്താണ് ദാരുണമായ സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് മധുരപ്പാക്കം വില്ലേജിലെ ഗോവിന്ദരാജിന്റെ (40) മക്കളായ നന്ദിനി (16), ദീപ (9) എന്നിവർ കൊല്ലപ്പെട്ടത്. പിതാവ് ഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നന്ദിനി, നാദിയ, ദീന, ദീപ എന്നിങ്ങനെ നാല് പെൺകുട്ടികളാണ് ഗോവിന്ദരാജിന് ഉള്ളത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ നന്ദിനിയും ദീപയും പിതാവ് മദ്യപിക്കുന്നതാണ് കണ്ടത്. ഇതിന്റെ പേരിൽ പെൺകുട്ടികൾ ഇയാളെ വഴക്കുപറഞ്ഞു. പ്രകോപിതനായ ഗോവിന്ദരാജ് മക്കളെ മരത്തടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വാതിലടച്ച് വീണ്ടും മദ്യപാനം തുടർന്നു.
നാല് മണിയോടെ ദീന സ്കൂളിൽ നിന്ന് തിരിച്ചെത്തി. വാതിലിന് മുട്ടിയെങ്കിലും ആരു തുറക്കാത്തതിനെ തുടർന്ന് പെൺകുട്ടി സമീപത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടികളെ കണ്ടത്. വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കളെ അടിച്ചിട്ട ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
മദ്യപാനിയായ ഗോവിന്ദരാജ് ജോലിക്കൊന്നും പോയിരുന്നില്ല. ഭാര്യയ്ക്ക് ചെറിയൊരു ജോലിയുണ്ട്. ഈ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ രണ്ടാമത്തെ മകളായ നാദിയ ഒരു മാസം മുമ്പ് ജീവനൊടുക്കിയിരുന്നു.