
ന്യൂഡല്‍ഹി: ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഡല്‍ഹി സുല്‍ത്താന്‍പുര്‍ സ്വദേശിയായ വിനോദ് കുമാര്‍ ദുബെ(47)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന പണവുമായി ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് വിനോദ്കുമാര്‍ ഭാര്യ സൊണാലി(39)യെ അതിദാരുണമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ദമ്പതിമാര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം വിനോദ്കുമാര്‍ തനിക്ക് ഭക്ഷണം വിളമ്പാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ സൊണാലി ഭര്‍ത്താവിന്റെ മുഖത്തടിച്ചു. ഇതോടെ കുപിതനായ വിനോദ്കുമാര്‍ ഭാര്യയെ മര്‍ദിക്കുകയും തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മദ്യലഹരിയിലായതിനാല്‍ ഭാര്യ കൊല്ലപ്പെട്ടെന്ന് ഇയാള്‍ക്ക് മനസിലായിരുന്നില്ല. ഇതറിയാതെ മൃതദേഹത്തിനൊപ്പം രാത്രി കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് ഭാര്യ കൊല്ലപ്പെട്ടെന്ന യാഥാര്‍ഥ്യം പ്രതി മനസിലാക്കിയത്. ഇതോടെ വീട്ടിലുണ്ടായിരുന്ന 43,280 രൂപയും മറ്റു സാധനങ്ങളും ബാഗിലാക്കി ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് സൊണാലി കൊല്ലപ്പെട്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച പോലീസ് സംഘം ഭര്‍ത്താവിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും മണിക്കൂറുകള്‍ക്കകം ഡല്‍ഹിയിലെ മറ്റൊരിടത്തുനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ തലേദിവസം സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു.
പ്രതിയില്‍നിന്ന് പണവും വീട്ടിലെ മറ്റുസാധനങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. രണ്ട് മദ്യക്കുപ്പികളും രക്തംപുരണ്ട തലയണയും ഇയാളുടെ കൈവശമുണ്ടായിരുന്നു. 2008-ലാണ് വിനോദ്കുമാറും സൊണാലിയും വിവാഹിതരായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.