
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ പൊലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസം വിനാ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ് പി നടപടിയെടുക്കും. പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.
ജംഷാദ് ട്രെയിൻ തട്ടി മരിച്ചതല്ലെന്ന് ആവർത്തിച്ച് കുടുംബം; ജംഷാദിന്റേത് കൊലപാതകമോ..?
കോഴിക്കോട്: ജംഷാദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് ജംഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുടുംബം പറയുന്നത് ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നാണ്. ലഹരിമാഫിയയുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ കൂടി ജംഷാദിനൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് മകന്റെ മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ജംഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാചുണ്ട് പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്കി.
ഒരു മാസം മുന്‍പ് ഒമാനില്‍ നിന്നെത്തിയ ജംഷാദ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കര്‍ണാടകയിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞ് രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഒരുതവണ കൂടി വിളിച്ച ജംഷാദ് കൂട്ടുകാരെ കാണാതായെന്നും ഒറ്റയ്ക്കാണെന്നും കുടുംബത്തോട് പറഞ്ഞു. ഇതിനുശേഷം ജംഷാദ് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നാണ് പിതാവ് മുഹമ്മദ് പറയുന്നത്.
സുഹൃത്താണ് ജംഷാദിന് അപകടം പറ്റിയ വിവരം വീട്ടുകാരെ അറിയിച്ചത്. ഇതുപ്രകാരം മാണ്ഡ്യയിലെത്തിയ മുഹമ്മദിനോട് ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. കാറില്‍ ഉറങ്ങി എഴുന്നേറ്റതിന് ശേഷം ജംഷാദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കള്‍ നല്കിയ മൊഴി.