
ധർവാഡ്: ധർവാഡിനു സമീപം ക്രൂസ് കാർ മരത്തിലിടിച്ച് 9 പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെങ്കട്ടിയിൽനിന്ന് ബെനക്കനഹള്ളിയിലേക്ക് പോവുകയായിരുന്ന കാർ നിഗഡി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കുടുംബചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റവർ ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ ചികിത്സയിലാണ്.
ലോക ചെസ് ചാമ്പ്യനെ വീണ്ടും തകർത്തെറിഞ്ഞ് ഇന്ത്യന്‍ കൗമാര വിസ്മയം
ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ തകർത്തെറിഞ്ഞ് ഇന്ത്യന്‍ കൗമാര വിസ്മയം ആര്. പ്രഗ്നാനന്ദ. ചെസബിൾ മാസ്റ്റേഴ്സ് ഓൺലൈന്‍ റാപ്പിഡ് ടൂര്‍ണമെന്റിലാണ് മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് 16കാരൻ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ കാള്‍സന്റെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യതയും പ്രഗ്നാനന്ദ നിലനിര്‍ത്തി.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പ്രഗ്നാനന്ദ കാള്‍സനെ അട്ടിമറിക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ എയര്‍തിംഗ്സ് മാസ്റ്റേഴ്സിൽ ആയിരുന്നു ആദ്യ ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അന്ന് അടിയറവ് പറയിക്കുകയായിരുന്നു.
കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സനെ പരാജയപ്പെടുത്തിയിരുന്നു. 2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര് ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്. 3000 റേറ്റിങ് പോയിന്റാണ് തന്റെ സ്വപ്നമെന്നും പ്രഗ്നാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തുന്നത്.