
എഡ്ജ്ബാസ്റ്റണ്: അന്ന് ബ്രോഡിനെതിരെ യുവി ആറ് സിക്സർ പറത്തിയതെങ്കില് ഇന്ന് 550 ടെസ്റ്റ് വിക്കറ്റുകളുടെ പരിചയസമ്പത്തുള്ള ഇംഗ്ലണ്ടിന്റെ സീനിയര്‍ താരങ്ങളിലൊരാളായ ബ്രോഡിനെതിരെയാണ് ജസ്പ്രീത് ബുമ്ര റണ്‍വേട്ട നടത്തിയത്. 2007ലെ ആദ്യ ടി20 ലോകകപ്പ് മത്സരത്തില്‍ ആന്‍ഡ്ര്യു ഫ്ലിന്റോഫിന്റെ പ്രകോപനമായിരുന്നു 21കാരനായ ബ്രോഡിനെതിരെ ആറാടാന്‍ യുവിക്ക് പ്രചോദനമായത്. എന്നാല്‍ ഇന്ന് സ്വതവേ പ്രകോപിതാവാനാത്ത ബുമ്രയായിരുന്നു ബ്രോഡിന് നാണക്കേടിന്റെ റെക്കോര്‍ഡ് ചാര്‍ത്തിക്കൊടുത്തത്.
ടെസ്റ്റില്‍ 550 വിക്കറ്റ് നേട്ടം തികക്കുന്ന മൂന്നാമത്തെ പേസറെ ചരിത്ര നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ തന്നെയാണ് ബ്രോഡിന് ഈ നാണക്കേടും സ്വന്തമായത്. ഇതോടെ ടെസ്റ്റിലും ടി20യിലും ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന റെക്കോര്‍ഡ് ബ്രോഡിന്റെ പേരിലായി. ദക്ഷിണാഫ്രിക്കയുടെ റോബിന് പീറ്റേഴ്സണെതിരെ ഒരോവറില്‍ 28 റണ്‍സടിച്ചിരുന്ന വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് ബുമ്ര ഇന്ന് സ്വന്തം പേരിലാക്കിയത്.
യുവിയെപോലെ ആറ് പന്തില്‍ ആറ് സിക്സ് പറത്തിയല്ല ബുമ്രയുടെ നേട്ടം എന്ന പ്രത്യേകതയുണ്ട്. ഭാഗ്യത്തിന്റെ പിന്തുണയും ബുമ്രക്കൊപ്പമായിരുന്നു. ബ്രോഡിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ബുമ്രക്ക് അടുത്ത പന്തില്‍ അഞ്ച് വൈഡ് ലഭിച്ചു. നോ ബോളായ രണ്ടാം പന്തില്‍ ബുമ്ര സിക്സടിച്ചു. അടുത്ത മൂന്ന് പന്തുകളും ബൗണ്ടറി കടത്തിയ ബുമ്ര അഞ്ചാം പന്തില്‍ സിക്സും അവസാന പന്തില്‍ സിംഗിളുമെടുത്താണ് 35 റണ്‍സടിച്ചത്.