
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട അധിക തെളിവ് ഹാജരാക്കിയതായി സർക്കാർ. ഗൂഢാലോചന ചുമത്തണമെങ്കിൽ വാക്കാൽ പറഞ്ഞാൽ പോരെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും ശ്രമം കുറ്റം ചുമത്തുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. പ്രേരണാക്കുറ്റവും ഗൂഢാലോചനക്കുറ്റവും ഒന്നിച്ച് പോകുന്നതല്ല. ഹർജി ഇന്നത്തെ അവസാന കേസായി പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ വധശ്രമത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിരുന്നു. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ടും നൽകിയിരുന്നു.
ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലിലാണെന്നാണ് പൾസർ സുനിയടെ അമ്മ ശോഭന പറയുന്നത്. ഈ യോഗത്തിൽ സിദ്ദീഖ് എന്നയാൾ പങ്കെടുത്തതായി സുനി തനിക്ക് നൽകിയ കത്തിൽ എഴുതിയിട്ടുണ്ട്. എന്നാൽ, ഇത് നടൻ സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന പറയുന്നു. സംവിധായകൻ ബാലചന്ദ്ര കുമാർ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാൻ തയ്യാറാവുന്നില്ലെന്നും ജയിലിൽ വെച്ച് കണ്ടപ്പോൾ സുനി പറഞ്ഞതായും അമ്മ പറയുന്നു.