എകെജി സെന്റർ ആക്രമിച്ചയാളെ കണ്ടെത്താനാകാതെ പൊലീസ്; സിസിവിടിയും ഫേസ്ബുക്കും അരിച്ചുപെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല

തിരുവനന്തപുരം:സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചവരെ കുറിച്ച് തുമ്പൊന്നും കിട്ടാതെ കേരള പൊലീസ്. എകെജി സെന്ററിന് നേരേ സ്ഫോടക വസ്തു എറിഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും അക്രമിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും തിരുവനന്തപുരം നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും ചില ഫേസ്ബുക്ക് അക്കൗണ്ടുകൾക്കും പിന്നാലെയാണ് പൊലീസ്. അതേസമയം, പ്രതിയെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സിസിടിവികളിൽ അക്രമിയുടെ മുഖമോ അയാൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പരോ പതിഞ്ഞിട്ടില്ല എന്നതാണ് പൊലീസിന് മുന്നിലെ വെല്ലുവിളി.
സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകൾക്കുള്ളിൽ സ്ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്ത പൊലീസ് വിട്ടയച്ചു.
ഇയാൾക്ക് അക്രമത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് മുന്നിൽ നാണക്കേടായി നിൽക്കുകയാണ്. അതേസമയം, എകെജി സെൻറിൽ സുരക്ഷ വീഴ്ചയുണ്ടാതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്. എകെജി സെന്റർ ആക്രണക്കേസ് അന്വേഷിക്കുന്നിനിടെയാണ് പഴയൊരു കേസ് പ്രത്യേക സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോൾ ബൈക്കിലെത്തിയ ഒരാൾ നാടൻ പടക്കമെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്.
ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല. എകെജി സെൻററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനാണെന്നാണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.