കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിൽ എത്തി ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം കൈമാറി; താരദമ്പതികൾക്കൊപ്പം നേതാവിന്റെ കുടുംബം എടുത്ത ചിത്രം രണ്ട് ദിവസത്തിനകം പുറത്ത് വരും; ഇത് സ്ഥിരീകരിക്കാൻ കാവ്യയുടെ നമ്പറിന്റെ സിഡിആർ പരിശോധിച്ചാൽ മതിയെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ ജാമ്യം ലഭിച്ച ശേഷം നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും മലപ്പുറം വേങ്ങരയിൽ എത്തി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറിയതായി ബാലചന്ദ്രകുമാർ പറയുന്നു. ജാമ്യത്തിൽ ഇറങ്ങി പത്ത് മാസം പിന്നിട്ട ശേഷമാണ് ഇരുവരും വേങ്ങരയിൽ എത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി.
ദിലീപ് ജയിലിൽ കിടക്കുന്ന സമയത്ത് സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വേങ്ങരയിലെ വീട്ടിലെത്തിയിരുന്നു. പിന്നീട് ദിലീപിന് ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യവും ഡ്രൈവർ അപ്പുണ്ണിക്കൊപ്പം ഇതേ വിട്ടീൽ എത്തി. അന്നവിടെ മറ്റൊരു പ്രമുഖ നേതാവും എത്തിയിരുന്നു. മൂവരും ഭക്ഷണം കഴിച്ച് പണം കൈമാറിയ ശേഷമാണ് പിരിഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. അതേ ദിവസം താരദമ്പതികൾക്കൊപ്പം നേതാവിന്റെ കുടുംബം എടുത്ത ചിത്രം രണ്ട് ദിവസത്തിനകം പുറത്ത് വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണിത്. ദിലീപും കാവ്യയും വേങ്ങരയിൽ എത്തിയത് സ്ഥിരീകരിക്കാൻ കാവ്യയുടെ 4686 ൽ അവസാനിക്കുന്ന നമ്പറിന്റെ സിഡിആർ പരിശോധിച്ചാൽ മതിയെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ :
തിരുവനന്തപുരത്തെ ഒരു സംവിധായകൻ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബർ 21 ന് അനീപും സുരാജും കാണാൻ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സിഡിആർ പരിശോധിച്ചാൽ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദീലീപ് ജയിലിൽ കിടക്കുകയാണ്. ഒക്ടോബർ 3 നാണ് ജാമ്യത്തിൽ ഇറങ്ങുന്നത്.
ജാമ്യത്തിൽ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ കാവ്യയും ദിലീപും ഡ്രൈവർ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാൻ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയ്യിൽ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും.കാവ്യയുടെ 4686 ൽ അവസാനിക്കുന്ന നമ്പറിന്റെ സിഡിആർ പരിശോധിക്കുക. എന്നാൽ കൃത്യമായി കാര്യങ്ങൾ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിനെ പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോയെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെട്ടു.