
ദുബൈ: ബാൽക്കണിയിൽ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പി തലയിൽ വീണ് യുവാവ് മരിച്ചു. കുപ്പി വന്ന് തലയിൽ പതിച്ചതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ യുവാവ് ആശുപത്രിയിലായിരുന്നു. 10 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് ഒമാൻ സ്വദേശിയായ യുവാവിന് മരണം സംഭവിച്ചത്. കുപ്പി വലിച്ചെറിഞ്ഞ പ്രവാസി അറസ്റ്റിലാണ്.
ഒമാനിലെ ജാലൻ ബാനി ബൂഹസൻ സ്വദേശിയായ സുലൈമാൻ ബിൻ ഇബ്രാഹീം അൽ ബലൂശി എന്നായാളാണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം ദുബൈയിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ചില്ല് കുപ്പി അദ്ദേഹത്തിന്റെ തലയിൽ പതിച്ചത്. തൊട്ടടുത്ത ബഹുനില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പിയാണ് യുവാവിന്റെ തലയിൽ പതിച്ചത്. ഉടൻ തന്നെ മെഡിക്ലിനിക്ക് പാർക്ക് വ്യൂ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിനിടെ മസ്തിഷ്ക മരണം സംഭവിച്ച യുവാവ് പത്താം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
തെളിവുകളൊന്നും ലഭ്യമല്ലാതിരുന്നിട്ട് പോലും ദുബൈ പൊലീസിന്റെ ക്രിമിനൽ ഡേറ്റാ അനാലിസിസ് സെന്ററിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുപ്പി വലിച്ചെറിഞ്ഞ ആളിനെ കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലീം അൽ ജല്ലാഫ് നേരത്തെ അറിയിച്ചിരുന്നു. തുടർ നടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..
https://www.facebook.com/MediaMangalamnews
