മഴയിൽ പുതഞ്ഞ് വീണ് ഇന്ത്യൻ ബാറ്റിംഗ് നിര; 43.1 ഓവറിൽ ഓൾഔട്ട്; ലങ്കൻ ടീമിന് 226 റൺസ് വിജയലക്ഷ്യം

കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 226 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരം പുനരാരംഭിച്ച് 65 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി. 43.1 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തതായി.
പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ച് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്കിയ മത്സരത്തില്‍ ടീമിന് ബാറ്റിംഗിൽ പ്രതീക്ഷിച്ചപോലെ തിളങ്ങാൻ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷാ(49), സഞ്ജു സാംസണ്(46), സൂര്യകുമാര്‍ യാദവ്(40) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിച്ചില്ല.
അരങ്ങേറ്റ മത്സരം കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ 46 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 23 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്.
ശ്രീലങ്കന്‍ ബൗളിംഗ് നിര കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യ 195/8 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 9ാം വിക്കറ്റില്‍ രാഹുല്‍ ചഹാറും നവ്ദീപ് സൈനിയും ചേര്‍ന്ന് നേടിയ 29 റണ്‍സാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്. അകില ധനന്‍ജയയും പ്രവീണ്‍ ജയവിക്രമയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുഷ്മന്ത ചമീര രണ്ട് വിക്കറ്റിനുടമയായി.
ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് നഷ്ടമാകുകയായിരുന്നു. ഇഷാന് കിഷന് പകരമാണ് താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മൂന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്. ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.