
സമൂഹ മാധ്യമങ്ങളിലൂടെ ആർഎസ്എസിനെ വിമർശിച്ചതിന് കേരള കർണാടക പോലീസ് തന്നെ ചോദ്യം ചെയ്തെന്ന് മലയാളി യുവാവ്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ചന്ദ്രമോഹൻ കൈതാരം എന്ന യുവാവാണ് ഇക്കാര്യം വെളിപ്പെടുത്തി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ നിരന്തരമായി ആർഎസ്എസിനെ വിമർശിച്ച് ഇദ്ദേഹം പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. മൊബൈൽ ഫോണും ഇയർ ഫോണും പൊലീസ് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
സംഘികൾക്കെതിരെയുള്ള പോസ്റ്റുകൾ താൻ തന്നെ ഇട്ടതാണോയെന്ന് പൊലീസ് ചോദിച്ചു, ആണെന്ന് മറുപടി നൽകിയെന്നും ചന്ദ്രമോഹൻ കൈതാരം വ്യക്തമാക്കി. ഫേസ് ബുക്ക് അക്കൌണ്ട് പൊലീസ് പൂട്ടിയേക്കാം. തന്നെയും അവർ പൂട്ടിയേക്കാമെന്ന് ചന്ദ്രമോഹൻ കൈതാരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ചന്ദ്രമോഹൻ കൈതാരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ബാംഗ്ലൂരിൽ ഞാൻ ജോലി ചെയ്യുന്ന പ്ലാൻറിൽ ഇന്ന് കേരള-കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെത്തി എന്നെ ചോദ്യംചെയ്തു. സംഘികൾക്കെതിരെയുള്ള പോസ്റ്റുകൾ ഞാൻ തന്നെയാണോ ഇട്ടത് എന്ന് അവർ എന്നോട് ചോദിച്ചു. ഞാൻ ‘കുറ്റം’സമ്മതിച്ചു. ആർ.എസ്.എസിനെതിരെയുള്ള പോസ്റ്റുകൾ ഇട്ടത് ഞാൻ തന്നെയാണ് സാറന്മാരെ എന്ന് ഞാൻ അവരോട് പറഞ്ഞു. അതോടെ എൻറെ മൈബൈൽ ഫോണും ഇയർഫോണും ഉൾപ്പെടെയുള്ള സ്ഥാവര ജംഗമങ്ങളെല്ലാം അവർ എടുത്തുകൊണ്ടുപോയി. എൻറെ എഫ്.ബി അക്കൗണ്ട് 2021 ഡിസംബർ 31ന് പൂട്ടാൻ ഇടയുണ്ട്. എന്നെയും അവർ പൂട്ടിയേക്കാം. മരിച്ചാലും മനുഷ്യൻറെ സ്വാതന്ത്ര്യസ്വപ്നങ്ങൾ ഭൂമിയിൽ അനന്തമായി അവശേഷിക്കും. പിശാചുക്കൾ ഇന്ത്യയിൽ ചിരകാലം വാഴില്ല.

ചന്ദ്രമോഹൻ കൈതാരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം കുറിപ്പ് പങ്കുവെച്ചു. കുറിപ്പിങ്ങനെ..
“ഈ പറയുന്നത് പോലെ കേരള പോലീസും കർണാടകക്കാർക്കൊപ്പം ഈ മലയാളിക്കെതിരായ വേട്ടയാടലിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ ഒരു കാര്യമാണ്. കേരളത്തിന്റെ ബഹു. ആഭ്യന്തര മന്ത്രി (അതാരാണെന്ന് വച്ചാലും) മറുപടി പറയേണ്ടുന്ന വിഷയമാണിത്. ആർ.എസ്.എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമർശനാതീതമല്ല, അറ്റ്ലീസ്റ്റ് ഇന്ത്യൻ ഭരണഘടന ഇവിടെ നിലനിൽക്കുന്നിടത്തോളം കാലമെങ്കിലും”.
https://www.facebook.com/photo/?fbid=10158929655704139&set=a.10150384522089139