ശപിക്കപ്പെട്ട ശവക്കല്ലറ; ഒരിക്കലും തുറക്കരുതെന്ന് ചുവന്ന അക്ഷരങ്ങളിൽ മുന്നറിയിപ്പും

ഇസ്രായേലിൽ പുരാവസ്തുഗവേഷകർ കണ്ടെത്തിയ ഒരു ശവകുടീരം ചർച്ചകളിൽ നിറയുകയാണ്. ശവക്കല്ലറക്ക് മുകളിൽ ചുവന്ന അക്ഷരങ്ങളിൽ എഴുതിയിട്ടുള്ള മുന്നറിയിപ്പാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ശവക്കല്ലറ തുറക്കാൻ ആരും ശ്രമിക്കരുതെന്നും കല്ലറ തുറക്കുന്നവർക്ക് ശാപം ഏൽക്കുമെന്നുമാണ് മുന്നറിയിപ്പ് ഫലകത്തിൽ എഴുതിയിട്ടുള്ളത്. ഇസ്രായേലിലെ ബെയ്റ്റ് ഷിയാരിമിലെ ഒരു പുരാതന സെമിത്തേരിയിൽ അടുത്തിടെ കണ്ടെത്തിയ ഒരു ഗുഹയിലാണ് ഈ ‘ശപിക്കപ്പെട്ട ശവകുടീരം’ ഉള്ളത്.
65 വർഷത്തിനിടയിൽ യുനെസ്കോയുടെ ഈ ലോക പൈതൃക സൈറ്റിൽ കണ്ടെത്തിയ ആദ്യത്തെ ശവകുടീരം കൂടിയാണിത്. ഒരു വർഷം മുമ്പ് ഗവേഷകർ ഈ ഗുഹ കണ്ടെത്തിയെങ്കിലും പ്രധാന ഗുഹയ്ക്കുള്ളിലെ ചെറിയ ഗുഹകൾ അടുത്തിടെയാണ് കണ്ടെത്തിയത്. പുരാവസ്തു ഗവേഷകർ ഈ ശവകുടീരത്തെ വിശേഷിപ്പിച്ചത് വളരെ അധികം പ്രാധാന്യമുള്ളത് എന്നാണ്. കാരണം ആദ്യമായിട്ടാണ് മതപരിവർത്തനം നടത്തിയ ഒരാളുടെ ഇത്ര പഴയ ശവകുടീരം കണ്ടെത്തുന്നത്.
കല്ലറയിൽ ചുവന്ന നിറത്തിൽ ഒരു വിചിത്രമായ സന്ദേശവും കുറിച്ചുവച്ചിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഈ കല്ലറ ഒരിക്കലും തുറക്കരുത് എന്നാണ്. അതിലിങ്ങനെയാണ് എഴുതിയിരിക്കുന്നത്: “ഈ ശവക്കല്ലറ തുറക്കുന്ന ആരെയും ശപിക്കുമെന്ന് യാക്കോവ് ഹാഗെർ പ്രതിജ്ഞ ചെയ്യുന്നു. അതിനാൽ ആരും ഇത് തുറക്കരുത്.”
യാക്കോവ് ഹാഗേർ എന്നതിന്റെ വിവർത്തനം സൂചിപ്പിക്കുന്നത് മതപരിവർത്തനത്തെയാണ്. അതിനർത്ഥം യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്തവൻ എന്നാണ്. എന്നാൽ, ഈ കല്ലറയുടെ പുറത്ത് അത് തുറക്കരുത് എന്ന് എഴുതി വച്ചിരിക്കുന്നത് ആരാണ് എന്നത് വ്യക്തമല്ല. മരിച്ചവരുടെ വിശ്രമസ്ഥലം ശല്യപ്പെടുത്തലില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനായിരിക്കണം ഇങ്ങനെ ഒരു കുറിപ്പ് എഴുതി വച്ചിരിക്കുന്നത് എന്ന് ഹൈഫ സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു.