സ്വകാര്യ മേഖലയിലെ സംസ്ഥാനത്തെ ആദ്യ സൗരോർജ്ജ ബന്ധിത വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ; വികസന രംഗത്ത് കേരളം ബഹുദൂരം മുന്നിലാണെന്നും മന്ത്രി

ഹരിപ്പാട്: വികസന രംഗത്ത് സമസ്ത മേഖലകളിലും വൻ കുതിപ്പാണ് സംസ്ഥാനത്തെന്ന് ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തോട്ടപ്പള്ളി കൽപ്പകവാടി അങ്കണത്തിൽ സ്ഥാപിച്ച സ്വകാര്യ മേഖലയിലെ സംസ്ഥാനത്തെ ആദ്യ സൗരോർജ്ജ ബന്ധിത വാഹന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത ആറു വരിയാകുന്നതോടെ ഇത്തരം സ്ഥാപനങ്ങൾക്കുള്ള സാധ്യതകൾ ഏറെയാണ്. സംസ്ഥാനത്താദ്യമായി ഡ്രൈവ് ഇൻ റെസ്റ്റോറൻ്റ് സംവിധാനം നടപ്പിലാക്കിയ കൽപ്പകവാടിയിൽ തന്നെ ദീർഘ ദൂര യാത്രക്കാർക്ക് ഏറെ ഉതകുന്ന സൗരോർജ്ജ ബന്ധിത ചാർജിംഗ് സ്റ്റേഷനും ആദ്യമായി പ്രവർത്തനം തുടങ്ങുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ വാഹന ചാർജിംഗ് രമേശ് ചെന്നിത്തല എം എൽ എ നിർവ്വഹിച്ചു. ചെറിയാൻ കൽപ്പകവാടി, ലാൽ വർഗീസ് കൽപ്പകവാടി, കരുവാറ്റാ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ്, വൈസ് പ്രസിഡൻ്റ് ടി.പൊന്നമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, ടി.എസ് താഹ, ബ്ലോക്ക് പഞ്ചായത്തംഗം എം.എം അനസ് അലി, എൻ.സോമൻ,മുഞ്ഞിനാട്ട് രാമചന്ദ്രൻ,പി.മുരളീകുമാർ,ഡി.അനീഷ്,യു.ദിലീപ്,പി.വി ജയപ്രസാദ്, അനെർട്ട് ഇ മൊബിലിറ്റി വിഭാഗം മേധാവി ജെ.മനോഹരൻ, ജില്ലാ എൻജിനീയർ വി.എൻ അമൽനാഥ്,എസ്.കൃഷ്ണകുമാർ, ടി.വി വർഗീസ്,സി.മുരളി തുടങ്ങിയവർ പ്രസംഗിച്ചു.