
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസ്സായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം.
നേരത്തെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ എക്ബാൽപുരിലെ നേഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചിരുന്നു. 1970-ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായിരുന്നു. പേരുകേട്ട സ്ട്രൈക്കറായിരുന്ന അദ്ദേഹം കൊൽക്കത്ത വമ്പൻമാരായിരുന്ന മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, സാൾഗോക്കർ, ചർച്ചിൽ ബ്രദേഴ്സ് ടീമുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്.
ബൂട്ടഴിച്ച ശേഷം കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചു. 2003ൽ ഈസ്റ്റ് ബംഗാളിന് ആസിയാൻ കപ്പ് നേടിക്കൊടുത്തു. തുടർച്ചയായ കിരീട നേട്ടങ്ങൾ മൂലം കൊൽക്കത്തയുടെ ജോസ് മൊറീഞ്ഞോ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
1970ന് പുറമേ, 1974ലെ ഏഷ്യൻ ഗെയിംസിലും ഭൗമിക് കളിച്ചിട്ടുണ്ട്. 1971ലെ മെദേർക്ക കപ്പിൽ ഫിലിപ്പൈൻസിനെതിരെ ഹാട്രിക് നേടിയിട്ടുണ്ട്. ഇന്ത്യൻ ജഴ്സിയിൽ 69 കളികളിൽ നിന്ന് അമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2005ൽ ജയിലിൽ കിടന്നിട്ടുണ്ട്. 1979-ൽ വിരമിച്ച അദ്ദേഹം പിന്നീട് പരിശീലകനെന്ന നിലയിലും പേരെടുത്തു. 2003-ൽ ഈസ്റ്റ് ബംഗാളിനെ ആസിയാൻ കിരീട നേട്ടത്തിലെത്തിച്ചു. ചർച്ചിൽ ബ്രദേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..