
തൃശ്ശൂർ: നാളെ തുടങ്ങാനിരിക്കുന്ന സി പി എം സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ടിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമർശനം. പാർട്ടിയുടെ യശസിനെ ബാധിക്കുന്ന വിധത്തിൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നു തന്നെ പ്രവർത്തനമുണ്ടായി എന്നാണ് ഉയർത്തിയിരിക്കുന്ന വിമർശനം. സമ്മേളനത്തിൽ അതിരൂക്ഷമായ വിമർശനമുയരുമെന്നത് കണക്കാക്കിയാണ് റിപ്പോർട്ടിൽ പ്രത്യേകമായി ഇത് ഉൾപ്പെടുത്തിയത് എന്നാണ് പുറത്ത് വരുന്ന സൂചന.
ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും പാർട്ടി പ്രതീക്ഷിക്കുന്ന തലത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഉയരുന്നില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഡി.വൈ.എഫ്.ഐയെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഭരണത്തിൽ സമരങ്ങളില്ലാതായെന്നതിനൊപ്പം യൗവനത്തിന്റെ പ്രസരിപ്പ് നഷ്ടമായ വിധത്തിലാണ് പ്രവർത്തനമെന്നാണ് വിമർശനം.