
ചിന്നക്കനാൽ: മൂന്നാർ ചിന്നക്കനാലിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് െചരിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. 301 കോളനിയിൽ പാൽക്കുളംകുടിയിൽ സുരേഷാണ് (41) അറസ്റ്റിലായത്. ഷോക്കേറ്റ് മരിച്ച കാട്ടാനയെ കൊലപ്പെടുത്തിയതാണെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു.
ആഗസ്റ്റ് 13ന് പുലർച്ചയാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ വീടിന് സമീപത്തെ കാട്ടിൽ 45വയസ്സുള്ള പിടിയാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിലായിരുന്നു. കാട്ടുമൃഗങ്ങളെ തടയാൻ സ്ഥാപിച്ച സോളാർ വേലിയിലേക്ക് വൈദ്യുതി ഉയർന്ന തോതിൽ കടത്തിവിട്ടാണ് ഇയാൾ ആനയെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് എത്തിയ വനപാലകർ സുരേഷിന്റെ വീട്ടിൽനിന്ന് കേബിളുകൾ കണ്ടെടുത്തിരുന്നു.
എന്നാൽ, പ്രതി ഒളിവിൽ പോയതോടെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ ഇതിനിടെ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചിരുന്നു. എറണാകുളത്തും ചാറ്റുപാറയിലുമായി ഒളിവിൽ കഴിഞ്ഞശേഷം തിങ്കളാഴ്ച രാത്രി കോളനിയിൽ സുഹൃത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് എടുക്കാൻ എത്തിയതറിഞ്ഞാണ് വനപാലകർ പിടികൂടിയത്. അറസ്റ്റിലായ സുരേഷിന്റെ വീട്ടിൽനിന്ന് ബാക്കി കേബിൾ കൂടി കണ്ടെത്തി. നെടുംകണ്ടം കോടതി പ്രതിയെ റിമാൻഡ് ചെയ്തു.