പന്തളം : ഓണവിപണിയിൽ മധുരം പകർന്ന് കരിമ്പുവിത്തുല്പാദന കേന്ദ്രത്തിന്റെ പന്തളം ശർക്കര ജനപ്രിയമാകുകയാണ്. രാസവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കിയാണ് പന്തളം ശർക്കരയുടെ ഉല്പാദനം. ശർക്കരയ്ക്ക് ആവശ്യമായ കരിമ്പ് ഇവിടെത്തന്നെ 11 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നു. മാധുരി, മധുരിമ തുടങ്ങി ഇനങ്ങളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത് . കൂടാതെ കോയമ്പത്തൂരിൽ നിന്നുള്ള 086032 എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ശർക്കരയുണ്ടാക്കുന്നതിനായുള്ള കരിമ്പിൻ നീർ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത് നാട്ടിൽ ലഭ്യമായ കാട്ടുവെണ്ടയുടെ നീരാണ്. ഉണ്ട ശർക്കരയുണ്ടാക്കാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. പതിയൻ, ഉണ്ട, ചുക്കും കുരുമുളകും ചേർത്തുണ്ടാക്കുന്ന ചുക്കുണ്ട, വെല്ലം എന്നിങ്ങനെ 4 തരം ശർക്കരകളാണ് ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്. എന്നാൽ വെള്ളപ്പൊക്കം കാരണം പകുതിയിലേറെ കരിമ്പ് നശിച്ചതിനാൽ പതിയൻ ശർക്കര മാത്രമാണ് ഈ വർഷം തയ്യാറാക്കിയത്.

ഇവിടെ കരിമ്പു കൃഷി ചെയ്തു പഞ്ചസാര മില്ലിനു കരിമ്പെത്തിച്ചിരുന്ന കർഷകർക്കു മേൽത്തരം കരിമ്പിൻ തലക്കം ലഭ്യമാക്കുന്നതിനായി 1963ലാണ് പന്തളത്തു കരിമ്പുവിത്തുല്പാദന കേന്ദ്രം തുടങ്ങിയത്. ഈ രണ്ടു മില്ലുകളും പ്രവർത്തനം നിറുത്തിയതോടെ ഇവിടെ നിന്നുള്ള പഞ്ചസാരയുടെയും ശർക്കരയുടെയും ഉല്പാദനം നിലച്ചു. 2006 ൽ കൃഷി ഓഫീസറായിരുന്ന സജീവാണ് വിത്തുല്പാപാദന കേന്ദ്രത്തിന്റെ 25 ഏക്കർ സ്ഥലത്തു കരിമ്പുകൃഷി ചെയ്തു പന്തളം ശർക്കര എന്ന പേരിൽ ഉല്പന്നം വിപണിയിലെത്തിക്കാൻ തീരുമാനിച്ചത് . മാധുരി, തിരുമധുരം എന്നീ ഇനങ്ങളിലുള്ള കരിമ്പു കൃഷി ചെയ്ത് 2007ൽ പന്തളം ശർക്കര എന്ന പേരിൽ ശർക്കര വിപണിയിലെത്തിച്ചു തുടങ്ങി.കൃത്രിമ ചേരുവകളൊന്നും നിർമാണത്തിന്റെ ഒരുഘട്ടത്തിലും പന്തളം ശർക്കരയിൽ ഉപയോഗിക്കുന്നില്ല. ജില്ലയിലെ 77 ഓണവിപണികളിൽ പന്തളം ശർക്കരസുലഭമായിരുന്നു. ഒപ്പം കേരള സംസ്ഥാന ഹോർട്ടികോർപ്പിന്റെ വിപണികളിലും ലഭ്യമായിരുന്നു. ഈ വർഷം ആവശ്യാനുസരണം വിപണികളിൽ എത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത് എന്ന് കൃഷി ഓഫീസർ വിമൽ കുമാർ അറിയിച്ചു. പന്തളം ശർക്കര 100 രൂപ നിരക്കിൽ ചിങ്ങം ഒന്നാം തീയതി മുതൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കും.