ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ സൗദിയെ തകർത്ത് പോളണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോളണ്ട് ഇന്ന് വിജയം കണ്ടത്. ഇന്നത്തെ ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പിൽ പോളണ്ട് ഒന്നാമതെത്തി. 39 ആം മിനിറ്റിൽ പിയോറ്റർ സിയെലിൻസ്‌കിയും 82 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് പോളണ്ടിനായി വലകുലുക്കിയത്.
ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ചവച്ചത്. എന്നാൽ 39–ാം മിനിറ്റിൽ ഗോൾ നേടി പോളണ്ട് മുന്നിൽ എത്തി. പിയോറ്റർ സിയെലിൻസ്‌കിയാണ് പോളണ്ടിനായി ആദ്യം വലകുലുക്കിയത്. 44-ാം മിനിറ്റിൽ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. അൽ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടർന്ന് വാറിലൂടെയാണ് റഫറി പെനാൽട്ടി വിധിച്ചത്. സൂപ്പർതാരം സാലി അൽ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാൽ ദൗസാരിയെടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കാൻ സൗദി ശ്രമം തുടങ്ങി. 56–ാം മിനിറ്റിൽ സൗദി താരം സലിം അൽ ദാവസരിയുടെ ഷോട്ട് പോളണ്ട് ഗോളി സെസ്നി സേവ് ചെയ്തു. 81-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി രണ്ടാം ഗോൾ നേടി. സൗദി അറേബ്യയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയും ഏതാനും അവസരങ്ങൾ പാഴാക്കിയതുമാണ് സൗദിക്ക് തിരിച്ചടിയായത്.