അസമയത്ത് എത്തിയത് സ്ത്രീകൾ മാത്രമുള്ള വീട്ടിൽ; പുൽപള്ളി സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

മാനന്തവാടി: അസമയത്ത് സ്ത്രീകൾ മാത്രമുണ്ടായിരുന്ന വീട്ടിലെത്തിയ എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പുൽപള്ളി സ്റ്റേഷനിലെ എസ്ഐ കെ.എസ്. ജിതേഷ്, എഎസ്ഐ. സി.വി. തങ്കച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.ജെ. സനീഷ്, സിവിൽ പൊലീസ് ഓഫീസർ എൻ. ശിഹാബ് എന്നിവരെയാണ് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായർ സസ്പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നിനിടെയാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് ഓഫീസറുടെ വിവാഹത്തിൽ പങ്കെടുത്തശേഷമാണ് നാലംഗസംഘം പുലർച്ചെ ഒരുമണിയോടെ അപ്പപ്പാറയിലുള്ള വീട്ടിലെത്തുകയായിരുന്നു. കോളിങ് ബെൽ അടിച്ച് വീട്ടുകാരെ വിളിച്ചുണർത്തി. കേസിന്റെ ഭാഗമായി സമൻസ് നൽകാനാണ് തങ്ങൾ എത്തിയതെന്നാണ് പൊലീസുകാർ വീട്ടുകാരെ അറിയിച്ചത്. വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചുകിടക്കുന്ന മകളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകനും മരുമകനും സമീപത്തുള്ള വിവാഹത്തിന് പങ്കെടുക്കാൻ പോയിരുന്നു. വീട്ടിൽ ആണുങ്ങൾ ആരും ഉണ്ടായിരുന്നില്ല.
പൊലീസ് ജീപ്പുമായെത്തിയ നാലുപൊലീസുകാരും യൂണിഫോമിലായിരുന്നില്ല. കാലിലെ ചെളിയും മറ്റും ഉരച്ച് ഇവരുടെ വീട് വൃത്തികേടാക്കുകയും ചെയ്തു. സംഭവത്തിൽ പന്തികേടുതോന്നിയ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്പി. എ.പി. ചന്ദ്രനാണ് സംഭവം അന്വേഷിച്ചത്.
തുടർന്ന് റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കൈമാറുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.ക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പൊലീസുകാരുടെ പേരിൽ നടപടിയുണ്ടായത്.