
മഴ റോഡ് പണിക്ക് തടസ്സമാകുന്നുണ്ടെന്നും മഴ തീർന്നാൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. വാട്ടർ അതോറിറ്റി റോഡുകൾ പൊളിക്കുന്നത് ഉടൻതന്നെ മീറ്റിങ് വിളിച്ച് പ്രശ്ന പരിഹാരം കാണുമെന്നും 119 കോടി രൂപ അറ്റകുറ്റപ്പണി നടത്താൻ വേണ്ടി മാത്രം വേണമെന്നും മന്ത്രി പറഞ്ഞു.
പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണെന്നും ഭാവിയിൽ നന്നായി പ്രശ്നങ്ങൾ പരാഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റസ്റ്റ് ഹൗസിലെ മിന്നൽ സന്ദർശനം സംബന്ധിച്ച് മറുപടി പറയവേ അവിടെ ശുചിത്വമുണ്ടാകേണ്ടത് പ്രധാന കാര്യമാണെന്നും തെറ്റായ രീതികളോട് സന്ധിയാകാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.