തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം കോ ഓർഡിനേഷൻ കമ്മറ്റി. സംസ്ഥാനത്തുടനീളം ഇന്ന് വൈകീട്ട് പഞ്ചായത്ത് തലത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ ബഹുജന സംഗമവും നടത്തും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകനകൾ ഇതിന്റെ ഭാഗമാകും.
സമസ്ത പിന്മാറിയെങ്കിലും വഖഫ് ബോർഡിലെ നിയമനം പി എസ് സിക്ക് വിട്ടതിനെതിരെ മറ്റു സംഘടനകൾ പള്ളികളിൽ ബോധവത്കരണം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായി പഞ്ചായത്ത് തല പ്രതിഷേധ റാലികളാണ് ഇന്ന് നടക്കുക. പള്ളിയിലെ ബോധവത്കരണത്തിൽ നിന്ന് പിന്മാറിയെങ്കിലും മറ്റു പ്രതിഷേധ പരിപാടികളുമായി സഹകരിക്കാനാണ് സമസ്തയുടെയും തീരുമാനം. പ്രതിഷേധ പരിപാടികളുടെ ഏകോപനത്തിനായി മുസ്‌ലിം കോ ഓർഡിനേഷന് കമ്മറ്റി ജില്ലാ തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും സമിതികളുണ്ടാക്കി. ഈ സമിതികളിൽ സമസ്ത നേതാക്കളും അംഗങ്ങളാണ്.
ഇവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് തല പ്രതിഷേധം നടക്കുക. വൈകിട്ട് 4 മണിക്കാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ റാലികൾ നടക്കുന്നത്. കോഴിക്കോട് സിറ്റിയിൽ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നിന്ന് വൈകീട്ട് 4ന് ആരംഭിക്കുന്ന റാലി സ്റ്റേഡിയം പരിസരത്ത് സമാപിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ബഹുജന സംഗമങ്ങൾ നടത്താനും മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. രാവിലെ 11 മണിക്കാണ് ചർച്ച. മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സമരപ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക