
സന്നിധാനം: ശബരിമല കീഴ്ശാന്തിയെയും (ഉൾക്കഴകം) പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് മേൽശാന്തിമാരെയും തെരഞ്ഞെടുത്തു. ഉഷപൂജക്ക് ശേഷം അയ്യപ്പന്റെ സോപാനത്തിന് മുന്നിലാണ് നറുക്കെടുപ്പ് ചടങ്ങുകൾ നടന്നത്.
അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആറ് ശാന്തിമാരുടെ പേരുകൾ എഴുതിയ കടലാസുകൾ പ്രത്യേകം തയാറാക്കിയ പാത്രങ്ങളിൽ നിക്ഷേപിച്ച ശേഷം മേൽശാന്തി വി.കെ.ജയരാജ് പോറ്റി പൂജിച്ചതിന് ശേഷം നറുക്കെടുപ്പിനായി എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ രണ്ടാമത്തെ നറുക്കിലൂടെയാണ് എസ്. ഗിരീഷ് കുമാർ ശബരിമല ഉൾക്കഴകം ആയി തെരഞ്ഞെടുക്കപ്പെട്ടത്.
കരുനാഗപ്പള്ളി ഗ്രൂപ്പിലെ തേവലക്കര ദേവസ്വത്തിലെ ശാന്തിക്കാരനാണ് എസ്.ഗിരീഷ് കുമാർ. തിരുവനന്തപുരം അരുമാനൂർ സ്വദേശിയായ ആദിൽ. എസ്.പി എന്ന ബാലനാണ് നറുക്കെടുത്തത്. എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിജിലൻസ് ഓഫീസർ, അയ്യപ്പഭക്തൻമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
പമ്പ ക്ഷേത്രത്തിലെ ഉഷ പൂജകൾക്ക് ശേഷമായിരുന്നു പമ്പയിലെ നറുക്കെടുപ്പ് നടപടികൾ. ശ്രീകുമാർ പി.കെ കുറുങ്ങഴക്കാവ് ദേവസ്വം ആറൻമുള, എസ്.എസ്.നാരായണൻ പോറ്റി അണിയൂർ ദേവസ്വം ഉള്ളൂർ എന്നിവരാണ് പമ്പ മേൽശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം സ്വദേശികളായ ശ്രീപാർവണ, സ്വാതി കീർത്തി എന്നിവരാണ് പമ്പയിൽ മേൽശാന്തിമാരെ നറുക്കെടുത്തത്. അഞ്ച് പേരാണ് മേൽശാന്തി ലിസ്റ്റിൽ ഉണ്ടായിരുന്നത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിജിലൻസ് ഓഫീസർ എന്നിവർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.