തിരുവനന്തപുരം: ആൾക്കൂട്ടത്തിന്റെ വികാരത്തിനനുസരിച്ച് അവരെ മുന്നിൽ നിന്ന് നയിക്കാനല്ല ശശി തരൂർ ശ്രമിക്കുന്നത്. മറിച്ച്, ജനതയെ നേരിന്റെ പാതയിലേക്ക് തെളിക്കാനാണ് തരൂർ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിലും തരൂർ സ്വീകരിക്കുന്നത് ഇതേ നിലപാടാണ്. ഒഴുക്കിന് അനുകൂലമായി നീന്തിയാൽ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തില്ലെന്നും ഒഴുകുന്ന ജലത്തിന്റെ ലക്ഷ്യസ്ഥാനത്തേ എത്തുകയുള്ളൂ എന്നും തരൂരിന് നന്നായി അറിയാം. അതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ തരൂർ, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അതേനിലപാടുകൾ പിന്തുടരാത്തത്.
അതേസമയം, വികസന കാര്യത്തിൽ ശശി തരൂർ പിണറായി സർക്കാരിനോടൊപ്പം നിലയുറപ്പിക്കുന്നതിൽ കോൺഗ്രസിനും യു ഡി എഫിനും അതൃപ്തിയുണ്ട്. നേരത്തെ കെ റെയിലിന്റെ കാര്യത്തിൽ തരൂർ സർക്കാരിനോടൊപ്പമായിരുന്നത് കോൺഗ്രസിനു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുണ്ടാക്കിയത്.ഇപ്പോൾ വിഴിഞ്ഞത്തിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് ശശി തരൂർ കൈക്കൊള്ളുന്നത്.
വിഴിഞ്ഞം തുറുമുഖത്തിന്റെ പണി നിർത്തവയ്കുന്നതൊഴിച്ച് മൽസ്യത്തൊഴിലാളികളുടെ ഏത് ആവശ്യവും അംഗീകരിക്കാം എന്ന് നിലപാടാണ് തരൂർ കൈക്കൊളളുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇപ്പോൾ തന്നെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇനി ഈ പദ്ധതിയിൽ നിന്ന് പിൻവാങ്ങിയാൽ കനത്ത നഷ്ടമാണ് ഉണ്ടാവുക. കേരളത്തിന് വളരെയേറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ഇന്ത്യക്കും അത് കൊണ്ട് ഗുണമുണ്ടാകും.
അതേ സമയം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമരത്തിന് പരിഹാരമാകും വരെ തുറമുഖ നിർമാണം നിർത്തിവയ്കണമെന്നാണ്. ഇതിനെ പരസ്യായി തള്ളുകയാണ് ശശി തരൂർ. കോൺഗ്രസിൽ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് തന്റെ അത്രയും പഠിച്ചവർ ആരും കാണില്ലന്നും ശശി തരൂർ പറഞ്ഞു.
സമരം ചെയ്യുന്നവർ ശാന്തരായി ആലോചിച്ച് വിഷയം മനസിലാക്കി തിരുമാനമെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.മൽസ്യത്തൊഴിലാളികൾക്ക് സർക്കാർകൊടുത്ത ഉറപ്പുകളെല്ലാം പാലിക്കുകയും വേണം. തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന ഒരു വിദഗ്ധ സമിതിയെ വച്ച് സർക്കാർ പഠിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.