
ബെംഗളൂരു: കഴിഞ്ഞ ജൂലൈയിൽ ചിത്രദുർഗയിൽ ഒരു കുടുംബത്തിൽ നാല് പേരെ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. 17 വയസ്സുള്ള പെൺകുട്ടി കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. സഹോദരൻ മാത്രമാണ് രക്ഷപ്പെട്ടത്.
ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യം ഭക്ഷ്യ വിഷബാധയെന്നായിരുന്നു പോലീസ് കരുതിയത്. എന്നാൽ പെൺകുട്ടിക്ക് മാത്രം യാതൊരു കുഴപ്പവുമില്ലാതിരുന്നത് പോലീസിനെ സംശയത്തിലാക്കി. ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടി തന്നെയാണ് ക്രൂരകഥ വെളിപ്പെടുത്തിയത്. സഹോദരങ്ങളെ നോക്കുന്നത് പോലെയോ ഇഷ്ടപ്പെടുന്നത് പോലെയോ തന്റെ മാതാപിതാക്കൾ തന്നെ പരിഗണിക്കുന്നില്ല എന്നായിരുന്നു പെൺകുട്ടി പറഞ്ഞത്.
പതിവായി ശകാരിക്കുന്നതും തന്നെക്കൊണ്ട് മാത്രം ജോലി ചെയ്യിപ്പിക്കുന്നതും പെൺകുട്ടിയുടെ മനസിൽ കുടുംബത്തോട് പക വളർത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താൻ നടുക്കഷ്ണം ആയതുകൊണ്ടാണെന്നും അനിയത്തിയോടും ചേട്ടനോടും ഇഷ്ടക്കൂടുതൽ വീട്ടുകാർക്കുണ്ടെന്നും പെൺകുട്ടി പറയുന്നു. റാഗിയിൽ വിഷം കലക്കി പെൺകുട്ടി വീട്ടുകാർക്ക് നൽകുകയായിരുന്നു. 45- കാരനായ തിപ്പ നായിക്, 40-കാരിയായ ഭാര്യ സുധ ഭായി, 16 വയസുള്ള മകൾ രമ്യ, എൺപതുകാരിയായ അമ്മ ഗുന്ദി ഭായി എന്നിവരാണ് മരിച്ചത്. സഹോദരൻ ചന്ദ്രശേഖർ ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.