ഞാന്‍ കേരളം ഭരിച്ചിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു: വി മുരളീധരൻ

തിരുവനന്തപുരം: എകെജി സെന്ററിന് നേരേ നടന്ന ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണ് ആക്രമണമെന്ന് മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ താനല്ല കേരളം ഭരിക്കുന്നതെന്നും താനാണ് കേരളം ഭരിച്ചിരുന്നെങ്കിൽ ഈ സംഭവം നടക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരാൾ രാത്രി 11.30-ന് വരുന്നു. തിരുവനന്തപുരത്തെ പോലീസ് നിരീക്ഷണം ഇത്ര ദുർബലമാണോ? കേരളത്തിലെ പോലീസിന്റെ ഇന്റലിജെൻസ് വിഭാഗം ഇത്ര ദുർബലമാണോ? ഇത് അന്വേഷിക്കാൻ കഴിവില്ലാത്തവർക്ക് ഭരിക്കാൻ അർഹതയില്ല. ഭരണം എന്നാൽ, പ്രസ്താവനയിറക്കലും ബോർഡ് വെക്കലുമല്ല. അത് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തലാണ്. അതിൽ സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്.
സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കുന്നത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ ഇന്നയാളാണ് മറ്റേയാളാണ് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇ.പി. ജയരാജൻ പറയേണ്ടത് അദ്ദേഹത്തിന്റെ നേതാവിന് ഭരണം നടത്താൻ കഴിവില്ലെന്നാണ്. അതുപറയാൻ ഇ.പി. ജയരാജന് തന്റേടമുണ്ടെങ്കിൽ അത് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.